Thursday, September 18, 2008

ഗാംഗുലിക്ക് കൊടുത്ത അവസരം നമ്മുടെ മെഗാ'സ്റ്റാര്‍'കള്‍ക്ക് കൊടുക്കേണ്ടേ?!!



"സൌരവ് ഗാംഗുലിക്ക് മാന്യമായി വിരമിക്കാന്‍ ബി സി സി ഐ അവസരം ഒരുക്കുന്നു. ഓസ്ട്രേലിയക്ക് എതിരേ ടെസ്റ്റ് ടീമില്‍ ഇടം കൊടുത്തു കൊണ്ട്."
കഴിഞ്ഞ രണ്ടു ദിവസമായി വാര്‍ത്തകളില്‍ നിറഞ്ഞ ഈ വിശേഷമാണ് മലയാള സിനിമയിലെ ചില വന്‍ "മരങ്ങള്‍ക്ക്‌"ഇങ്ങനെ ഒരു അവസരം കൊടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിപ്പിച്ചത്. കാരണം സംഗതികള്‍ അത്രയ്ക്ക് സഹിക്കാന്‍ പറ്റാതായിരിക്കുന്നു. ഇന്നലെ അതിലെ ഒരു "മരത്തിന്റെ കുരുക്ഷേത്ര റിലീസ് ആയപ്പോള്‍ T V നിറഞ്ഞു കണ്ട പേക്കൂത്തുകള്‍ കണ്ടപ്പോള്‍ വേദന ആണ് തോന്നിയത്. രജനിക്കും കമലിനും വേണ്ടി തമിഴന്‍മാര്‍ റിലീസ് ദിവസങ്ങളില്‍ ഇത്തരം പൊറാട്ടു നാടകങ്ങള്‍ നടത്തിയത് കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ഖുശ്ബുവിനു അമ്പലം പണിഞ്ഞവര്‍, എം ജി ആറിനെ സാക്ഷാല്‍ പഴനി ആണ്ടവനെക്കാളും വലിയ ദൈവം ആയി ആരാധിച്ചവര്‍, അവരതിന് അപ്പുറം ചെയ്താലും അതിശയമില്ല എന്ന് തോന്നിയിരുന്നു. പക്ഷെ അവരിലും ഇന്ന് മാറ്റം വന്നിരിക്കുന്നു . "പരുത്തിവീരനെയും" "വെയിലിനെയും" മറ്റും സൃഷ്ടിച്ചു നെഞ്ചില്‍ ചേര്‍ത്ത് ഉയര്‍ത്തി കാട്ടുന്ന തമിഴനെ നമ്മള്‍ മലയാളികള്‍ വണങ്ങണം ഇന്ന്. അസൂയ്യയുടെ നോക്കണം. കാരണം എന്നും നല്ല സിനിമയുടെ പൊന്‍കിരീടം ബംഗാളികള്‍ക്കൊപ്പം ചാര്‍ത്തികിട്ടിയവരായിരുന്നു നമ്മള്‍. ആ സുന്ദര ശോഭന മലയാള സിനിമാ പാരംബര്യത്തെയാണ് നമ്മള്‍ ഈയടുത്ത കാലം വരെ ഇതിഹാസ തുല്ല്യരെന്നു വിശേഷിപ്പിച്ച, നമ്മളറിയാതെ ഹൃദയത്തില്‍ ചേര്‍ത്ത് വച്ചിരുന്ന മെഗാ വിദ്വാന്‍ മാരും അവരുടെ എറാന്‍ മൂളികളായ ഫാന്‍ ഗ്രൂപ്പും ചേര്‍ന്ന്‍ അലക്കി ചാള മാര്‍കറ്റ്‌ ആക്കുന്നത്. ഈയിടെ ഇവരുടെതായി വന്ന രണ്ടു മഹാ സംഭവങ്ങളാണ് "മാടമ്പി"യും "പരുന്തും". ഇവയെ പറ്റി ഏഷ്യാനെറ്റ് അടക്കമുള്ള ദൃശ്യമാദ്യമങ്ങളില്‍ വന്ന അവലോകനം ആണ് ഭയങ്കരം. ലോക ക്ലാസ്സിക്കുകള്‍ എന്ന രീതിയില്‍ ആണ് അവലോകനം. "ന്യൂസ് അവറില്‍" പോലും പരസ്യം കഴിച്ചു വാര്‍ത്ത‍ കേള്‍ക്കാന്‍ കിട്ടുന്ന ഏതാനും മിനുട്ടുകളില്‍ ഇതാണ് ചര്‍ച്ചാവിഷയം. എന്നാലോ ഈ മഹാന്‍ മാര്‍ ഇല്ലാതെ തന്നെ എടുത്ത നല്ല സിനിമകളെ പറ്റി ഓടിച്ചൊരു പറച്ചിലും. സാധാരണക്കാരായ നമ്മുടെ മനസ്സില്‍ നിന്ന് ഇവരെ പെട്ടന്നൊന്നും പറിച്ചു മാറ്റാന്‍ പറ്റുമായിരുന്നില്ല. കാരണം 'അക്ഷരങ്ങളും','അമരവും', ഭരതവും', 'കിലുക്കവും' കൊണ്ട് നമ്മുടെ ആസ്വാദനത്തിന് പാല്‍പായസം വിളമ്പിയവരാണ് ഇവര്‍, പൊന്തന്‍മാട' ആയി, "വിധേയനായി'' എന്നും നോവ്‌ ഉണര്‍ത്തുന്ന കഥ കളിക്കാരനുമായി അവതരിച്ചു നമ്മളെ അമ്പരപ്പിച്ചവരാണ്, 'കമ്പനി'എന്ന ഒരൊറ്റ സിനിമ മതിയാകും മലയാളത്തിലെ ഒരു മഹാരഥനെ വടക്കേ ഇന്ത്യക്കാരന്‍ എക്കാലവും ഓര്‍ക്കാന്‍. ഇടക്കൊരു ജോണി വാക്കറും "വാമനപുരം ബസ്റൂട്ടും"ഒന്നും നമുക്ക് കണ്ടില്ല എന്നും കരുതാം. കാരണം എപ്പോഴും നല്ല സിനിമ മാത്രം തരാമെന്നു ഇവര്‍ നമുക്ക് കരാര്‍ ഒന്നും എഴുതിതന്നിട്ടില്ല. പക്ഷെ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളായി "കാഴ്ചക്കും", "തന്മാത്രക്കും", പരദേശിക്കും ചുരുക്കം മറ്റു ചിലതിനും അപ്പുറം നടത്തിയ അഭിനയ ആഭാസങ്ങള്‍ ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ല. എല്ലാ കാലഘട്ടത്തിനും ഒരു അവസാനമുണ്ട്. അമ്പതു കഴിഞ്ഞാലും, മക്കളും മരുമക്കളും ആയാലും കോളേജ് കുമാരനായും മുപ്പതു കാരനായ കാമുകനായും വന്നു പേരക്കുട്ടികളായ നായികമാര്‍ക്കൊപ്പം മരം ചുറ്റുന്നത്‌ കാണാനുള്ള ത്രാണി എന്തായാലും മലയാളികള്‍ക്ക് അധിക നാള്‍ ഉണ്ടാവില്ല. മലയാളത്തിന്റെ നിത്യ ഹരിത നായകന്‍ എന്ന പട്ടം കിട്ടിയിരുന്ന നസീര്‍ പ്രായം കൂടി വന്നപ്പോള്‍ ഒരിക്കല്‍ ശ്രീകുമാരന്‍തമ്പിയോട് ചോദിച്ചു, "ഇനി ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും?" എന്ന്. ഒരു വലിയ കലാകാരനോടുള്ള എല്ലാ വിനയത്തോടെയും തമ്പി പറഞ്ഞു. "സര്‍ താങ്കള്‍ ഒരു പത്തു നില കെട്ടിടത്തിന്റെ എല്ലാ നിലയും കയറി, ഇപ്പോള്‍ ടെറസില്‍ ആണ് നില്‍ക്കുന്നത്. ഇനിയും കയറാന്‍ പടികളില്ല. ഇനി തിരിച്ചു ഇറങ്ങിയേ പറ്റു". ചുറ്റിലും ഉള്ളത് അഞ്ചും ആറും നില വരെ എത്തിയവരാണ്". നൂറു ശതമാനം സത്യവും പ്രസക്തവും ആണ് ഇന്ന് ആ വാക്കുകള്‍ ഈ വന്‍ വൃക്ഷങ്ങള്‍ക്ക്. "മാടമ്പി" കാണാന്‍ പോയത് ആശങ്കയോടെ ആണ്. കാരണം നായക "വടവൃക്ഷം" പേരക്കുട്ടിയോടോത്തു മരം ചുറ്റുമോ എന്ന പേടി തന്നെ. "ചിന്താവിഷയത്തിലെ" സര്‍വഗുണ സമ്പന്നനായ നായകന്‍ ( യേശുവും നബിയും നമ്മുടെ ഗാന്ധിയും കഴിഞ്ഞാല്‍ പിന്നെ ഈ കഥാപാത്രത്തോളം നന്മ ഉള്ള ഒരാളെ കാണാന്‍ പ്രയാസം. ചരമ ശേഷം അല്ഫോന്സാമ്മക്ക് സമം വിശുദ്ധനായി പ്രഖ്യാപിക്കണം) തുമ്പിയെ പോലെ പറക്കുന്ന "പേരക്കുട്ടി" പെണ്ണിന്റെ കൂടെ കൊച്ചു കുപ്പായവുമിട്ട് വയറും കുലുക്കി ഓടി കിതക്കുന്നത് കണ്ടു കരയണോ ചിരിക്കണോ എന്നറിയാതെ ഇരുന്നു പോയി. അതിനും ഫാന്‍ ഗ്രൂപ്പിന്റെ ആര്‍പ്പുവിളി ഉണ്ടായിരുന്നു. പണ്ട് രാവിലെ തുടങ്ങിയാല്‍ വൈകീട്ട് വരെ നീളുന്ന ഡയലോഗ് കാച്ചി പോലീസ് ഏമാന്മാരെ നടുറോഡിലിട്ടു ഇണ്ടാസ് അടിക്കുന്ന നായകനായി വന്നപ്പോള്‍ പ്രേക്ഷകര്‍ കൈയ്യൊഴിഞ്ഞു തുടങ്ങിയിരുന്നു. ( നമ്മുടെ നാട്ടില്‍ ഒരു സാദാ പോലീസു കാരനെ ഇടവഴിയില്‍ വച്ചെങ്കിലും ഒന്ന് ഞോണ്ടി നോക്കണം!!! ഏതു കൊലക്കൊംബനായാലും വിവരമറിയും.) അങ്ങനെ "മെഗ" കളുടെ പടങ്ങള്‍ കുത്തനെ പൊട്ടാന്‍ തുടങ്ങിയപ്പോള്‍ ആണ് ഫാന്‍ ഗ്രൂപ്പും പരിവാരങ്ങളും ആയി ഇപ്പോള്‍ പുതിയ റിലീസിംഗ് വിദ്യ തുടങ്ങിയത്. ചെണ്ട മേളം, പുലിക്കളി, റെക്കോര്‍ഡ് ഡാന്‍സ്, അങ്ങനെ ഏതു നമ്പരും പയറ്റാം. ഒരു നൂറു കൊട്ടകകളില്‍ എ ബി വ്യത്യാസമില്ലാതെ ഒറ്റയടിക്ക് റിലീസ്. ആഘോഷം കണ്ടു ഭ്രമിച്ചു കഥ അറിയാതെ ആട്ടം കാണുന്ന കുറെ പേരെങ്കിലും എല്ലായിടത്തും കാണും ടിക്കറ്റ് എടുത്തു കയറാന്‍. ഒരാഴ്ച ഇങ്ങനെ ഓടിയാല്‍ മതി സംഗതി ലാഭം. അല്ലാതെ ഇവരുടെ ഇന്നത്തെ സിനിമകള്‍ ആരവങ്ങളില്ലാതെ എ ക്ലാസ്സില്‍ റിലീസ് ആയി പിന്നെ പിന്നെ ബി ഇയില്‍ വരുമ്പോള്‍ കൂലിക്ക് ആളെ കൊണ്ട് വരേണ്ടി വരും കാണാന്‍. ശ്രീനിവാസന്‍ ഇവരെയൊക്കെ വച്ച് പടമെടുത്തു ഇവരെ തന്നെ വരച്ചു കാട്ടി കൊടുത്തിട്ടും മനസ്സിലായില്ല നമ്മുടെ "മെഗ"കള്‍ക്ക്. നായകന്‍ എന്ന് വച്ചാല്‍ മുപ്പതുകാരന്‍ കാമുകന്‍ മാത്രമല്ല എന്ന് സിനിമയെപറ്റി ഒരു ആധികാരിക പുസ്തകം എഴുതാന്‍ വരെ കഴിവുള്ള ഇവര്‍ക്കറിയില്ലേ? അമിതാബും നസറുദ്ദീന്‍ ഷായും ഇന്നും സജീവ താരങ്ങള്‍ ആണെന്നത് ഇവര്‍ കാണണം. ചുരുങ്ങിയ പക്ഷം സായികുമാറിനെ എങ്കിലും കണ്ടു പഠിക്കട്ടെ. പ്രിയപ്പെട്ട മെഗാ സ്റ്റാര്‍ താരങ്ങളെ.... നിങ്ങളുടെ കഴിവുകളെ കുറച്ചു കാണുകയല്ല. അതുല്ല്യ കഴിവിന് ഉടമകളാണ് നിങ്ങള്‍ എന്ന് പലവട്ടം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. പക്ഷെ ഞങ്ങളെ പോലുള്ള ആസ്വാദകരുടെ നോട്ടു പുസ്തകങ്ങളില്‍..... മനസ്സിന്റെ താളുകളില്‍, നിങ്ങളുടെ വര്‍ണചിത്രങ്ങള്‍ എന്നും മായാതെ കിടപ്പുണ്ട്. അതിനു മുകളില്‍ നിങ്ങള്‍ തന്നെ ചാണകം വാരി എറിയരുത്. ഇനിയും ഇങ്ങനെ തരം താഴ്ന്നു നാളെ മിമിക്രിക്കാര്‍ക്ക് കഞ്ഞി കുടിക്കാന്‍ മറ്റൊരു ജയനായി മാറരുത്. ഇതൊരു അപേക്ഷയാണ്. നിങ്ങളെ ഇന്നും പ്രേക്ഷകര്‍ക്ക്‌ ഇഷ്ടമാണ്. മറ്റൊരു പരദേശി ആയി, ഒരു പുതിയ പൊന്തന്‍ മാട ആയി നിങ്ങള്‍ വരൂ... ആവേശത്തോടെ വാരി പുണരാന്‍ മലയാളി പ്രേക്ഷകരുണ്ടാവും....

വെളുത്തേടത്ത് ബാഹുലേയന്‍ ആരായിരുന്നു ?-2

സമയം ഉച്ച ആവാറായി. ഇപ്പോള്‍ ആണി വാങ്ങി കൊടുത്തില്ലെങ്കില്‍ ഇന്നത്തെ ബാക്കി പണി കാര്യമായൊന്നും നടക്കില്ല എന്ന് എനിക്ക് തോന്നി. അല്ലെങ്കില്‍ തന്നെ ഒരാളുടെ പണി നാലു ദിവസം കൊണ്ടെല്ലാം എടുത്തു കളയും മുരളി മേസ്തിരി എന്ന് നമ്മുടെ പാര്‍ട്ണര്‍ മുന്നറിയിപ്പ് തന്നിരുന്നു. ആശാന്‍ ഒരു പരമ്പരാഗത മേസ്തിരി ആണ്. സമയം എടുത്താലും പണി "പണി"ആയിരിക്കും എന്നാണ് വെപ്പ്!!. സാധാരണ മീറ്ററും സെന്റി മീറ്ററും ഒന്നും പുള്ളിയുടെ അളവ് കണക്കില്‍ ഇല്ല. പകരം ഇന്ജ്ജ്, കോല്, വിരല്‍, നൂല് , തുടങ്ങിയ പഴയ തച്ചു കണക്കുകളാണ്. അളക്കാന്‍ മീറ്റെറിനു പകരം ഇടതു ചെവിയില്‍ തിരുകി വച്ച 'തോത് "എന്ന ഒരു ഈര്‍ക്കിലി കഷ്ണം ആണ്. ചുരുക്കി പറഞ്ഞാല്‍ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരിനത്തിലെ അവസാന കണ്ണി എന്നൊക്ക പറയാം .

"കയറു ബാഹുവേ... ഇപ്പം മേടിച്ചു തന്നേക്കാം "എന്ന് പറഞ്ഞു ഞാന്‍ വണ്ടിയുടെ അടുത്തേക്ക് നടന്നു.


"ഞാന്‍ വരണോ?"എന്ന് ചോദിച്ച് മേസ്തിരി അടക്കമുള്ളവരുടെ മുന്‍പില്‍ ആദ്യം ഒന്നു വെയിറ്റ് പിടിച്ച് "എന്നാ ശരി " എന്നും പറഞ്ഞു കെട്ടിന്‍ പുറത്തു നിന്നു ചാടി ഇറങ്ങി ഷര്‍ട്ടിന്റെ കൈ രണ്ടും മേലോട്ട് തിരച്ച് കേറ്റി ബാഹു വണ്ടിക്കടുത്തെത്തി. വലതു കാല് ആദ്യം തൊണ്ണൂറു ഡിഗ്രീ പൊക്കി പിന്നെ തൊണ്ണൂറു ഡിഗ്രീ തിരിച്ച് ആശാന്‍ എന്‍റെ സ്കൂട്ടറിന്റെ പിന്‍ സീറ്റില്‍ ലാന്‍ഡ്‌ ചെയ്തു .

"വിട്ടോ"!!! ബാഹു കമാന്‍ഡ് .!!!!!

കക്കോടി ബസാറിലേക്ക് വണ്ടി വിടുന്നതിനിടെ പിന്നില്‍ വളഞ്ഞു കുത്തി ഇരുന്നു തല മുന്നോട്ടു ആഞ്ഞു ബാഹു നാട്ടിന്‍ പുറത്തെ കണ്‍സ്ട്രക്ഷന്‍ രംഗത്തെ പുത്തന്‍ പ്രവണതകള്‍ പറഞ്ഞു തുടങ്ങി. ഇടയ്ക്ക് വഴിയേ പോവുന്ന പലരെയും കൈ വീശി വിഷ് ചെയ്യുന്നുണ്ട്. ചില വീടുകളും കട മുറികളും എല്ലാം ചൂണ്ടി കാണിച്ചു "ഇതു രാമേട്ടന്റെ വീട് , ഇതിന്റെ സ്ലാബ് ചെയ്തത് ഞാന്‍ ആണ് ", അത് നമ്മടെ ചാലിലെ ബാലന്നായരെ ബില്‍ഡിംഗ്‌, ഫുള്‍ പണി ഞങ്ങള് ചെയ്തതാ" എന്നൊക്കെ വീര പ്രസ്താവനകളും നടത്തുന്നുണ്ട്. ഞാന്‍ ആണെങ്കില്‍ ആകെ അമ്പരന്നു ഇരിക്കുകയാണ്. ഇവന്‍ ഇത്ര വലിയ സംഭവമായി പടര്‍ന്നു പന്തലിച്ച വിവരം നമ്മള്‍ അറിഞ്ഞോ??!!.

കോട്ടക്കല്‍ ഹാര്‍ഡ് വെയര്‍ എനിക്ക് പരിചയം ഉണ്ടായിരുന്നിട്ടും ബാഹു അവിടെ എന്നെ ഒന്നു പൊക്കി പരിചയപ്പെടുത്തി. ഒരാണി എടുത്തു ചരിച്ചും തിരിച്ചും ഒക്കെ നോക്കി ഏതാണ്ടൊക്കെ മനസ്സിലായ പോലെ ആശാന്‍ ഓര്‍ഡര്‍ കൊടുത്തു. തിരിച്ചു വരുന്ന വഴി സുകുവിന്റെ കട എത്തിയപ്പോള്‍ ബാഹു സ്റ്റോപ്പ് പറഞ്ഞു, ഞാന്‍ വണ്ടി ഒതുക്കി. കാല് വീശി താഴെ ഇറങ്ങി ചുറ്റുമുള്ളവരെ ഒന്നു നോക്കി മുണ്ട് ഉയര്ത്തി മാടി കുത്തി നേരെ ചെന്നു കടയില്‍ മാല പോലെ തൂങ്ങി കിടക്കുന്ന തമ്ബാക്ക് (മുറുക്കുന്ന പൊടി, ഹാന്‍സ് എന്നൊക്കെ എഴുതിയ തിളങ്ങുന്ന പാക്കറ്റ് ) പാക്കറ്റ് ഒന്നു പൊട്ടിച്ചു എടുത്തു. വളരെ കലാപരമായി അത് പൊട്ടിച്ചു സ്വല്പം ഇടതു കൈവെള്ളയില്‍ ഇട്ടു ഞെരടി പിന്നെ വലത്തേ കൈയിലേക്ക്‌ മാറ്റി കീഴ്ചുണ്ട് വലിച്ചു പിടിച്ച് പല്ലിനടിയില്‍ നിക്ഷേപിച്ചു. കാഴ്ച കണ്ടു ഞാന്‍ വണ്ടിയില്‍ തന്നെ ഇരുന്നു.

അപ്പോഴാണ്‌ സുകു വക ഒരു കാച്ച് ....

"ബാഹുവെ.. ഇപ്പൊ അക്കേട്ടന്റെ ഫോര്‍മാന്‍ ആയോ" ?


"ആയെങ്കില്" ?......


"അല്ല അപ്പൊ നീ പണി എല്ലാം പഠിച്ചോ?...

"ഡാ ... രാവിലെ ചൊറിഞ്ഞത് പോരെ ..ഇനീം വേണോ ?"

നീ വാ എന്നും പറഞ്ഞു ബാഹു എന്നേം കൂട്ടി സര്‍ബത്ത് കടയിലേക്ക് നടന്നു. ദാണ്ടെ പിന്നീന്ന് പിന്നേം സുകു ...

"ഇപ്പൊ അച്ചന് കത്തൊന്നും അയക്കലില്ലേ ബാഹുവെ...??!!


ബാഹു തിരിഞ്ഞു നിന്നു ... സംസ്കൃതം പുസ്തകം നിവര്‍ത്തി...
ഡാ... @#&%@...!!!!, നീയൊക്കെ ..%&*@.. കാലത്ത് വെളുത്തേടത്ത് കാര് ഇവടെ വെലസുന്നുണ്ട്... അത് കഴിഞ്ഞു ബാഹു അവന്റെ അച്ഛന്റെ വിശേഷവും പിന്‍ തലമുറ ആളുകളുടെയും ക്ഷേമം അന്യേഷിച്ചു തുടങ്ങി.


സുകുവിന്റെ തമാശ ചിരി ആസ്വദിച്ചുകൊണ്ട്‌ ഞാന്‍ കുട്ടന്റെ സര്‍ബത്ത് കടയിലേക്ക് കയറി . കുട്ടന്‍ എന്റെ വകയില്‍ ഒരു അനിയനും കൂടി ആണ്.

"ഇതെന്താ മോനേ സംഭവം?" ഞാന്‍ കുട്ടനോട് ചോദിച്ചു . "അത് അക്കേട്ടന്‍ ഇവിടെ അധികം ഇല്ലാത്തത് കൊണ്ടാ .. ഇവന്‍ ആര് കത്തിച്ചാലും കത്താന്‍ നിക്കും".
ഈ അച്ചന് കത്തയച്ചത്
??? എന്റെ സംശയം അങ്ങോട്ട് തീര്‍ന്നില്ല....


അതോ ... അത് പണ്ടു ഇവന്‍ എട്ടാം ക്ലാസ്സില് ഞങ്ങളുടെ കൂടെയൊക്കെ പഠിക്കുന്ന കാലം.....
നിര്‍ത്ത്‌
!!!!!... ഞാന്‍ ഇടപെട്ടു...
എട്ടാം ക്ലാസ്സില് ബാഹു നിന്റെ കൂടെ? ...!!!!!
ഈ കുട്ടന്‍ എന്നേക്കാള്‍ ഒരു അഞ്ചു വയസ്സിനെന്കിലും ഇളയതാണ് .
"
അത് ശരി .. നമ്മടെ സുമെചീടെ മോന്‍ ഒന്‍പതിലേക്ക് ചേര്‍ന്നപ്പോ ആണ് ബാഹു എട്ടില് നിര്‍ത്തി സ്കൂളിനോട് സലാം പറഞ്ഞത്"
എന്നാലും എന്റെ ബാഹുവെ ... അറിയാതെ ഞാന്‍ മനസ്സില്‍ മുത്തപ്പനെ വിളിച്ചു പോയി.
എന്നിട്ട് ? നീ കാര്യം പറ കുട്ടാ? .. എന്റെ ക്ഷമ നശിച്ചു?
"
അന്ന്സ്കൂളില്‍ പോവാണ്ടേ കര്യാത്തന്‍ മലയില് ചീട്ടു കളിക്കുമ്പോ അച്ചന്‍ വാസു നായര് ഇവനെ കൈയോടെ പിടിച്ചു വീടെത്തും വരെ പൂശി."

ന്നിട്ട് ?.....!!!!!

മാമന്റെ മോള് എല്ലാം കാണെ ഓടിച്ചിട്ട്‌ തല്ലിയത് ആശാന് തീരെ സഹിച്ചില്ല ... അന്ന് നാടു വിട്ടു ...വെങ്ങേരിക്ക് !!
വെങ്ങേരിക്കോ ??? അതിവടെ അടുത്തല്ലേ ??$!!!&%
...(നാല് കിലോമീറ്റര്‍ മാത്രം)
"അതെ .. അവിടെ അവന്‍റെ ഒരു കുഞ്ഞമ്മ ഉണ്ട് .. അവിടുന്നാ ... വീട്ടിലേക്ക് കത്തയച്ചത് .
"എന്ത് കത്ത് ?"

കത്ത് ഞാന്‍ കണ്ടീല്ല .... പക്ഷേന്കില് ...എഴുതിയതിതാണ് ....


" അമ്മേ ... അച്ഛന്റെ എന്നോടുള്ള സമീപനം മാറാത്തിടത്തോളം കാലം ഞാന്‍ കേരളത്തിലേക്കില്ല . അമ്മ ഈ മകനോട്‌ പൊറുക്കുക..."

അത് ശരി വെറുതെ അല്ല സുകു ചൊറിഞ്ഞത് കേട്ടുബാഹൂനു മൂത്തത് . ഞാന്‍ മനസ്സില്‍ പറഞ്ഞു . കുട്ടന്‍ ആവേശത്തോടെ തുടരുകയാണ് .......
"വാസു നായര്‍ക്കു അവനെ പൂശിയതിനെക്കാള്‍ സങ്കടായത് പത്തു പതിനഞ്ചു കൊല്ലം ഇവനെ സ്കൂളില്‍ പഠിപ്പിച്ചിട്ടു എഴുതിയ കത്ത് കണ്ടിട്ടാണ്. "അതാണ് ഇടയ്ക്ക് രണ്ടെണ്ണം വിട്ടു വീട്ടില് കല്യാണിഅമ്മയോട് പറഞ്ഞത് " ആ നേരത്ത് നാല് വാഴ .....

കുട്ടന്‍ പറഞ്ഞു തീര്‍ക്കുന്നതിനു മുന്പേ ബാഹു കുനിഞ്ഞു സര്‍ബത്ത് കടക്കുള്ളിലെത്തി.
"എന്താ മോനേ കുട്ടാ മ്മളെ ജാതകം എഴുത്‌ാണോ ???"....ബാഹു
അയ്യോ ന്‍റെ.. ബാഹു വേട്ടോ.. ഞങ്ങള് കൊറച്ചു കുടുംബകാര്യം പറഞ്ഞതാ ....
ഒന്നമര്‍ത്തി മൂളി ബാഹു ........

Wednesday, August 20, 2008

വെളുത്തേടത്ത് ബാഹുലേയന്‍ ആരായിരുന്നു? -1

"വെളുത്തേടത്ത് ബാഹുലേയന്‍ ആരായിരുന്നു?" എന്ന ചോദ്യത്തിന് മാത്രമല്ല "ഇപ്പോള്‍ ആരാണ്?"എന്നതിനും "ഇനി ആരായിരിക്കും ?"എന്ന ആകുലതക്ക്യും പ്രസക്തി ഉണ്ട് കൂട്ടരേ...!!!! ഇതു നമ്മുടെ മൂട്ടോളിയിലെ "ഇമ്മടെ ബാഹൂന്റെ " മൂന്നു കാലഘട്ടത്തിലേക്കുള്ള ചോദ്യം കൂടെ ആണ്. അതില് ഇപ്പോള്‍ നടക്കുന്ന എപ്പിസോഡ് ആയ "ഇപ്പോള്‍ ആരാണില്‍" ഈയുള്ളവന് വലിയ റോള്‍ ഒന്നുമില്ല, ഒരു കാഴ്ചക്കാരന്‍ മാത്രം.!!? ടിയാന്റെ ഒന്നാം എപ്പിസോഡ് ആയ "ആരായിരുന്നു "വില്‍ ആണ് അടിയന്റെ സജീവ സാന്നിധ്യം ഉള്ളത്. അതായത് തൊണ്ണൂറുകളുടെ അവസാനകാലത്ത് എന്നൊക്കെ വേണമെന്കില്‍ ചരിത്ര ഭാഷയില്‍ പറയാം. അതായിരുന്നു ആശാന്റെ സംഭവ ബഹുലമായ സുവര്‍ണ കാലം. എന്തായാലും ടിയാന്റെ കറന്റ് എപ്പിസോഡിലെ "മൌനം വാചാല ഭാവം" കണ്ടു "കൊണ്ടു നടന്നതും നീ തന്നെ ചന്തൂ... ഇമ്മട്ടിലാക്കീതും നീ തന്നെ ചന്തൂ...." എന്നൊക്കെ ചില പരദൂഷണ ക്കാര് എന്നെ പറ്റി പറയുന്നതു ശുദ്ധ നുണ ആണെന്ന് ഞാന്‍ ആണ ഇടുകയാണ്.

ഞാന്‍ പറഞ്ഞല്ലോ തൊണ്ണൂറുകളുടെ അവസാനകാലം എന്ന്. അന്ന് ഈയുള്ളവന്‍ കോഴിക്കോട്ടെ ഒരു കണ്‍സ്ട്രക്ഷന്‍ കംബനീല് "എലി മൂത്ത് പെരുച്ചാഴി ആയി"എന്നൊക്ക പറയുന്ന പോലെ, മുതലാളി കഴിഞ്ഞാല് ബാക്കി മൊത്തം കൈകാര്യം ഒക്കെ ആയി വിലസി നില്ക്കുന്ന വേളയില്, തിന്ന ചോറ് എല്ലില്‍ കുത്തിയത് കൊണ്ടോ എന്തോ ? "ഇനി സ്വന്തായിട്ട്‌ ഒന്നു നോക്കികളയാം"എന്ന ഒരു ഉള്‍വിളി ഉണ്ടായി. അപ്പോഴാണ്‌ നമ്മടെ ഒരു വല്യച്ഛന്റെ മോന്‍ (മൂപ്പരാര മോന്‍ !!!?) സ്കൂടര്‍ മെക്കാനിസം, ഡീസല്‍ മെക്കാനിസം, വെല്‍ടിംഗ്, വയറിംഗ്, പ്ലംബിംഗ്, ...കളരി, മര്‍മ്മം, ഉഴിച്ചില്, തടവല്‍, തുടങ്ങി കവിത, നാടന്‍ പാട്ടു വരെ പല മേഖലകളിലും കൈ വെച്ചെങ്കിലും ഇതൊന്നും മുഴുവന്‍ പഠിക്കാത്തത് കൊണ്ടുണ്ടായ കഷ്ടനഷ്ടങ്ങള്‍ കാരണം ഗള്‍ഫില്‍ പോയി രക്ഷപ്പെടുകയും, പിന്നെ എനിക്ക് തോന്നിയത് പോലെ തിന്ന ചോറ് എല്ലികുത്തി ഹരിത കേരളം മാടി വിളിക്കുന്നു എന്ന ഒരു "ഉള്‍വിളി "ഉണ്ടായി നല്ല ജോലി പുല്ലു പോലെ വലിച്ചെറിഞ്ഞു പറന്നു വന്നത്. ഈ ഉള്‍വിളിയുടെ ഒരു കാര്യം!! ഞങ്ങള്ക്ക് രണ്ടാള്‍ക്കും അത് വന്നത് ഒരേ കാലത്തു ഒരുമിച്ചായിപോയി. അതായത് ഈ പറഞ്ഞ തൊണ്ണൂറുകളുടെ അവസാനകാലത്ത്.

ഒരു പെഗ് റമ്മിന്റെ ബലത്തില്‍ "വേദന തിന്നും സമൂഹത്തില്‍ നിന്നു ഞാന്‍ വേരോടെ മാന്തി പറച്ചതാണീ കഥ"എന്ന് പുള്ളി പാടിയ ആ ഞാറാഴ്ച വൈകുന്നേരം ഞങ്ങളുടെ ആശയങ്ങള്‍ കൂട്ടി മുട്ടി. ഒന്നിച്ചു നിന്നാല്‍ ഒരു പാടുണ്ട് നേടാന്‍ എന്ന് പരസ്പരം വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു. ആശാനാനെന്കില്‍ ഗള്‍ഫ് വക ആകെ നീക്കിയിരുപ്പുള്ള കാശ് എങ്ങനെ ഒന്നു തീര്‍ക്കും എന്നറിയാതെ പലിശക്ക് കൊടുക്കണോ? വിളി ചിട്ടി നടത്തണോ? അതോ കടലില് കായം കലക്കണോ? എന്നൊക്കെ ആലോചിച്ചു ഉറുപ്പിക നാല്‍പതിനായിരം കൊടുത്ത് ഗള്‍ഫിന്റെ മേനി എങ്കിലും നിര്‍ത്താന്‍ വാങ്ങിയ മാരുതിയില്‍ തെക്കു വടക്കു പറക്കുകയാണ്. ("വെല നോക്കണ്ടാട്ടോ !!! അതൊരു അടിപൊളി സംഭവാണ്‌ കേട്ടോ !!, ഈ ഞാന്‍ പഠിച്ചു ഡ്രൈവിങ്ങ് !! പണിക്കാര് മുഴുവന്‍ പഠിച്ചു. എന്തിന് തമിഴന്‍ അര വട്ടു മുരുകന്‍ വരെ പഠിച്ചു. അല്ല പിന്നെ?!!! സിമന്റ്‌ കേറ്റി, പണിക്കാര്‍ക്ക് ചോറ് കൊണ്ടോയി ... പലക മോളില് വച്ചു കേറ്റി കൊണ്ടോയി ...വൈന്നേരം മൊബൈല്‍ ബാറാക്കി!! ന്താ മോശാ ?!!!)

അങ്ങനെ എന്റെ ബജാജ് ചെതക്കും പുള്ളിയുടെ കാറും ഒരുമിച്ചു നീങ്ങി. എനിക്ക് കൈമുതലായി ഉള്ളത് ഒരു ഇരുചക്രം, കൊച്ചു "ഇന്ജിനീര്‍"എന്ന 22 കാരറ്റ് വിശ്വാസ്യത. (18 ആണെന്കിലും പറയുമ്പോള്‍ ഇച്ചിരി മാറ്റ് വേണ്ടേ?) പിന്നെ പേരു കേട്ട കരാരുകാരനായിരുന്ന ഒരാളിന്റെ മകന്‍ എന്ന ഗുഡ് വില്‍. (അത് കൊണ്ടു കളയണ്ടാ എന്ന് വീട്ടു കാര് അന്നേ ഭീഷണി മുഴക്കി !!!) പിന്നെ എന്റെ ഒടുക്കത്തെ നാക്കും. എന്റെ കെയര്‍ ഓഫില്‍ രണ്ടും, പുള്ളിയുടെ പരിചയത്തില്‍ ഒന്നും പിന്നെ ചില്ലറ വര്‍ക്കുകളുമായി തേങ്ങ ഉടച്ചു സംഗതി ചാലു ആയി. എന്റെ പറമ്പിലെ എമണ്ടന്‍ മാവ് രണ്ടെണ്ണം വെട്ടി തട്ടടിക്കാന്‍, അങ്ങേരുടെ ഭാര്യവീട്ടിലെ ഇല്ലിമുള മുഴുവന്‍ വെട്ടി കുത്താക്കി ഞങ്ങള് ഒരുമിച്ചു തുഴഞ്ഞു ആ കപ്പല്‍. പിന്നെ ആ കപ്പലില്‍ വെള്ളം കയറിയതും, അത് മുങ്ങാന്‍ തുടങ്ങിയതും , അതിനിടെ ഈയുള്ളവന്‍ ചാടി നീന്തി വലിയ പരിക്കില്ലാതെ സൗദി തീത്തടിഞ്ഞതും ചരിത്രം. എന്റെ പാര്‍ട്ണര്‍ സഹോദരന്‍ പിന്നേം ഒരു കൊല്ലം കപ്പല് മുഴുവന്‍ മുങ്ങുന്നത് വരെ കാത്തു പെണ്ണും പിള്ളയുടെ കെട്ടുതാലി ഒഴികെ കാറടക്കം ജംഗമ വസ്തുക്കളൊക്കെ ദാനം ചെയ്ത ശേഷമാണ് ഗള്‍ഫിലേക്ക് രണ്ടാം പറക്കല്‍ നടത്തിയത്. സത്യം പറയാമല്ലോ!!! ഞങ്ങള്ക്ക് അതോര്‍ത്തു നഷ്ടബോധം അന്നും ഇന്നും ഇല്ല. ഓര്‍ക്കാന്‍ നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ആ കാലം ഇന്നും പരസ്പരം അയവിറക്കാറുണ്ട്. നമ്മുടെ ബാഹുലേയന്‍ ഇവിടെ കഥാ പാത്രമാകുന്നതും ആ ഓര്‍മകളുടെ ഭാഗമായാണ്.

സോമുവേട്ടന്റെ വീട് പണി നടക്കുന്ന സമയം. നമ്മുടെ എക്സ് ഗള്‍ഫ് പുതുതായി ഏര്‍പ്പെടുത്തിയ കാര്പെന്റെര്‍ മാര്‍ക്ക് എന്തോ സംശയം തീര്‍ത്ത്‌ കൊടുക്കുകയാണ് ഞാന്‍ ഒരു ഉച്ച നേരത്ത്. പെട്ടന്ന് പിന്നീന്ന് ഒരു ഞെട്ടിക്കല്.!!!

"എടാ കുടുക്ക് മിണുങ്ങി.. (വിഴുങ്ങി) ...ന്നെ.... ഓര്‍മ്മിണ്ടോ ?!!"

$%&!!!...?? ഇതാരാണപ്പാ !?... ഒന്നാമത് എന്നെ സൈറ്റ്ല് ആരും എടാ എന്നൊന്നും വിളിക്കാറില്ല. കമ്പനിയില് ആയിരുന്നപ്പോള്‍ സാറെന്നു ആയിരുന്നു വിളി.(ഈ സാര്‍ വിളിക്ക് സ്റ്റുപിഡ്...ഇടിയട്റ്റ്.... റാസ്കല്‍... എന്നൊരു അര്ത്ഥം കൂടി ഉണ്ടെന്നു കേട്ടിട്ടുണ്ട്. ) ഇവിടെ നാട്ടില് പണിക്കാര് "ഇങ്ങള് ...ഏട്ടാ" എന്നൊക്കെയാണ് വിളി. ഇതു പട്ടാപകല്?!!. എന്തായാലും പല്ലവിയിലെ രണ്ടാമത്തെ "സംഗതി" "കുടുക്ക് മിണുങ്ങി"എന്നെ നേരിട്ടു കക്കോടി ഗവണ്മെന്റ് എല്‍. പി സ്കൂള്‍ എന്ന ബോര്‍ഡ് സ്കൂള്‍ അങ്ങത്തട്ടിലെ മൂന്നാം ക്ലാസ്സിലേക്ക് കൂട്ടി കൊണ്ടു പോയി. അവിടെ ഷര്‍ട്ടിന്റെ കുടുക്ക് അഥവാ ബട്ടണ്‍ വച്ചു ഞാന്‍ നടത്തിയ ഒരു റോക്കറ്റ് ലോഞ്ഞിന്ഗ് പരീക്ഷണമാണ് എനിക്ക് മേല്‍ പറഞ്ഞ നാമധേയം സമ്മാനിച്ചത്‌. ടെക്നോളജി സിമ്പിള്‍, മൂത്രം ബെല്‍ അല്ലെങ്കില്‍ ഇന്റര്‍വെല്‍ എന്നും പറയാവുന്ന ഇടവേളയില്‍ അടിയന്‍ ഷര്‍ട്ടിന്റെ അഴിഞ്ഞു പോയ ഒരു കുടുക്ക് എടുക്കുന്നു അത് മൂക്കിന്റെ ഒരു ദ്വാരത്തില്‍ നിക്ഷേപിക്കുന്നു, പിന്നെ മൂക്കിന്റെ മറ്റേ ദ്വാരം അടച്ചു പിടിച്ചു ശ്വാസം ഉള്ളിലെക്കെടുത്തു ശക്തിയായി ചീറ്റി തെറിപ്പിക്കുന്നു. പല തവണ വിജയകരമായി വിക്ഷേപിക്കപ്പെട്ട ശേഷം വന്‍ കൈയ്യടിയുടെ പിന്‍ബലത്തില്‍ ദൂരപരിധി അല്പം കൂടി ഇമ്പ്രൂവ് ചെയ്യാന്‍ വേണ്ടി ഒരു ഹെവി ശ്വാസം എടുത്തു ചെസ്റ്റ് ഒന്നൂടി വീര്‍പ്പിച്ചു, ഒരായിരം കണ്ണുകള്‍ ലോഞ്ഞിന്ഗ് ഏറിയ യില്‍ നട്ടിരിക്കെ കൌണ്ട് ഡൌണ്‍.. ത്രീ...ടു....വണ്‍....!!%$**

ഒന്നു ചീറ്റി ...രണ്ടു ചീറ്റി... സംഗതി ചീറ്റി... ഒന്നും സംഭവിച്ചില്ല...ആ ഒടുക്കലത്തെ എയര്‍ പിടിക്കലില് കുടുക്ക് നേരെ ഉള്ലോട്ടു പോയി. ഞെട്ടിയ ഞാന്‍ ഉടനടി പതിവു ഹാര്‍മോണിയം പെട്ടി തുറന്നു. രാരിച്ചക്കുട്ടി മാഷും ശാന്ത ടീച്ചറും ഹാജരായി, ഉസ്മാന്റെ കാറ് വന്നു. പഞ്ചായത്ത് ആസ്പത്രി .., അവിടുന്ന് കുടുക്ക് സുരക്ഷിതമായി വയട്ടിലോട്ടു പോയി എന്ന് തീരുമാനിക്കപ്പെട്ടു അമ്മ പരിവാര സമതം വീട്ടിലേക്ക്. ആ പോക്കില്‍ അമ്മ വക പെട രണ്ട്. പക്ഷെ നാരങ്ങയും മിട്ടിയി യും വാങ്ങി തന്നു. പിറ്റേന്ന് രാവിലെ പുറം പറമ്പില്‍ വെളിക്കിരുത്തി ആ നീല കുടുക്ക് സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ്‌ ചെയ്തെന്നു അമ്മ കണ്ടു ബോതിച്ചു. സാക്ഷ്യപ്പെടുത്തി. പക്ഷെ അതോടെ മൂന്നാം തരത്തിലെ ക്ലാസ്സ് ലീഡര്‍ "കുടുക്ക് മിണുങ്ങി അക്കേട്ടന്‍"എന്നും അറിയപ്പെട്ടു തുടങ്ങി. അപ്പോള്‍ പറഞ്ഞു വന്നത് എന്താച്ചാല്, ഈ വിളിച്ചവന്‍ എന്തായാലും എന്റെ ഒരു ബാല്യ കാല സഖാവാണ്. ഞാന്‍ ഉറപ്പിച്ചു.

"ഞാന്‍ ബാഹു ആണെടാ വെളുത്തെടത്തെ ..!!"

തിളങ്ങുന്ന വയലെട്ട് നിറത്തില് മഞ്ഞ പുള്ളിയുള്ള കൈലി ഉടുത്തു അതിലും തിളങ്ങുന്ന ചോപ്പു ഷര്‍ട്ട്‌ കാരനെ ഞാന്‍ സൂക്ഷിച്ചു നോക്കി. കാരണമുണ്ട്, മൂന്നാം ക്ലാസ്സിലെ ടിയാന്റെ രണ്ടാം വര്ഷം തൊട്ടു എന്റെകൂടെയും പിന്നെ നാലിലോട്ടു പ്രമോഷന്‍ ആയി വന്നു, പിന്നീട് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ ചേരാന്‍ ടൌണില്‍ ഏട്ടന്റെ സ്കൂളിലേക്ക് പോയപ്പോള്‍ ഉപരി പടനാര്‍ത്ഥം നാലില്‍ തന്നെ തുടര്‍ന്ന ഒരു ബാഹുലേയന്‍, സണ്‍ ഓഫ് വാസു നായര്‍, കര്ര്യാതന്‍ മല, മൂട്ടോളി എന്ന കഥാ പാത്രത്തിന്റെ കാത് കുത്തിയിരുന്നു, എന്ന് മാത്രമല്ല ചുവന്ന കല്ലുള്ള കടുക്കനും ഇട്ടിരുന്നു. ഇയര്‍ റിങ്ങ് എന്ന് ആന്കലെയം . എന്റെ ഓര്‍മ്മയും അറിവും ശരിയാനെന്കില്‍ രണ്ടാം ക്ലാസ്സിലെ പാച്ചുകുട്ടി മാഷ്‌ ഒഴിച്ച് ഒരു പുരുഷ പ്രജയും കാതില്‍ കടുക്കനിട്ട് ആ കാലഘട്ടത്തിലോ അതിന് ശേഷമോ ബോര്‍ഡ് സ്കൂളില്‍ എന്നല്ല കോഴിക്കോടെ ജില്ലയില്‍ പഠിച്ചിട്ടില്ല. ബൈ ദ ബൈ ... കാതിലെ കടുക്കന്‍ കാല പ്രവാഹത്തില്‍ ഊരിമാറ്റി എങ്കിലും കുത്തിയ തുള തെളിഞ്ഞു കാണുന്നുണ്ട്. ഇതു നമ്മടെ ബാഹു തന്നെ... ഞാന്‍ ഉറപ്പിച്ചു.

"ഇന്റെ ബാഹൂ യി ഇപ്പൊ എബട്യാണ് ?"

"മ്മള് ബെട്യൊക്കെ ഇണ്ട് .. ങ്ങള് കാണാത്ത താണ് "

ശരിയാണ് ബോര്‍ഡ് സ്കൂള്‍ വിട്ടത് പിന്നെ അടിയന്‍ പഠിച്ചത് ടൌണില്‍, ജോലികള് എടുത്തത് ഈ ഉള്‍വിളി ഉണ്ടാവുന്നത് വരെ ടൌണില്‍. രാവിലെ എട്ടിന് മുമ്പ്‌ ചെതക്കും പറപ്പിച്ചു പോണു, വൈകിട്ട് ഏഴിന് മുമ്പു കൂടണയുന്നു. ശനിയാഴ്ചകളിലും, ശമ്പളം കിട്ടുന്ന ദിവസവും, പിന്നെ കോണ്‍ക്രീറ്റ്, ഹാന്‍ഡ് ഓവര്‍, കമ്പനി പാര്‍ടികള്‍ തുടങ്ങിയ കലാ പരിപാടി കം "സുര സേവ"കളില്‍ അത് ഒന്‍പതും പത്തും ആവുന്നു. വീട്ടിലെ മൂത്ത പുലി വക ആ ദിവസങ്ങളില്‍ ആവശ്യത്തിന് തെറി കേട്ടു കിടന്നുറങ്ങും. പിന്നെ പോത്ത് പോലെ വളര്ന്നു എന്ന കാരണത്താല്‍ ദേഹോപദ്രവം ഉണ്ടാവാറില്ല. മാത്രമല്ല പലപ്പോഴും ഞാന്‍ എന്ന ഇളയ പുലി ഫസ്റ്റ് റണ്ണര്‍ അപ് ആവുകയാണ് പതിവു. (വൈകി കൂടണയുക എന്ന സ്പോര്‍ട്സ് ഇനത്തില്‍. ) കാരണം കൂട്ടത്തില്‍ പുപ്പുലി ആയ രണ്ടാം പുലി ചിലപ്പോള്‍ പാതിരാവിലെ ഏഴാമത്തെ കാറ്റു വീശുന്നത് വരെ എല്ലാം കാത്തിരുന്നു കളയും കൂടണയാന്‍. അത് പിന്നെ മൂത്ത പുലിയും പുപ്പുലിയും തമ്മിലുള്ള തച്ചോളി അങ്കതിലേക്കും മാമാങ്ക വേലയും ഒക്കെ ആയി മാറും. സംഗതി മൂത്ത് വരുമ്പോള്‍ നമ്മള് ഉറക്കത്തില്‍ നിന്നു ചാടി എണീറ്റ്‌ യു എന്‍ സെക്രട്ടറി ആയി മാറി ഇന്ത്യയ്ക്കും പാക്കിനും ഇടയില്‍ ചാടി വീഴും. ഒടുവില്‍ അന്നത്തെ കലാപരിപാടി അവസാനിപ്പിച്ചു എല്ലാരും കെടക്കാന്‍ പോവും. അപ്പം ഞാനാരായി? വെടിക്കെട്ടിന് തീ കൊളിത്തി നമ്മള്‍ നേരം വൈകി വന്ന കുറ്റം മൊത്തം നിയമസഭയില്‍ മിനുട്സില്‍ നിന്നും പാടെ നീങ്ങും. അത് കൊണ്ടു തന്നെ തമ്മില്‍ ഭേതം തൊമ്മന്‍ അനിയന്‍ എന്ന ഒരു പരിഗണന മൂത്ത പുലി അന്ന് തന്നിരുന്നു. മാത്രമല്ല പുപ്പുലിയെ പോലെ നാട്ടില്‍ കവല നിരങ്ങുന്നു എന്ന ചീത്ത പേരു അടിയന്‍ കേള്‍പിച്ചില്ല. പ്രാദേശിക വാര്‍ത്തകളില്‍ നമ്മളില്ല !! നിറഞ്ഞു നില്ക്കുന്നത് പുപ്പുലി മാത്രം. "മ്മടെ സെറ്റ് അപ് ടൌണില്‍ അല്ലെ ?"

ഈ മൂത്ത പുലിയുടെ സെറ്റ് അപ് കമ്പ്ലീറ്റ്‌ സ്ട്രൈറ്റ്‌ ആണ്. ഒരു നേരെ വാ നേരെ പോ ലൈന്‍. കുടി, വലി, മുറുക്ക്, ചീട്ടു, ... ആനമയിലൊട്ടകം ...ഹേ ....ഹേ ... ഏഴയലത്തു പോവില്ല. സര്‍ക്കാര്‍ ഗുമസ്തനായി ചക്ക്രം വാങ്ങുന്നവന്‍ എങ്കിലും പഴയ അധാപകന്‍. (സമാന്തര വിദ്യാലയം നടത്തിയിരുന്നു. )അതുകൊണ്ടെന്താ !!! മൂട്ടോളിയിലെയും പരിസര പ്രദേശങ്ങളിലെയും ഏത് എമണ്ടന്‍ പോക്കിരി കണ്ടാലും മുണ്ട് താഴ്ത്തിയിട്ടു നോര്‍മലാകും. പഴയ ഗുരു ആയിരിക്കും മിക്കവാറും. ഇപ്പോഴും മാഷാണ് കേട്ടോ ?!! ( പ്രൈവറ്റ് ട്യൂഷന്‍....ഇച്ചിരി പോക്കറ്റ് മണി... ). അടുത്തത് രണ്ടാം പുലി... പുപ്പുലി.. മ്മടെ നീലാണ്ടന്‍!!!!( കൈയിലിരുപ്പ് കൊണ്ടു മംഗലശ്ശേരി നീലാണ്ടന്‍ എന്നൊരു ഓമനപ്പേര് പുള്ളി വീട്ടില്‍ സ്വന്തമാക്കിയിട്ടുണ്ട് ). അയ്യോ ... അതൊരു സംഭവമല്ലേ !!!? പ്രതിഭാസം എന്നൊക്കെ പറയാമെന്നല്ലാതെ അക്കാലത്തെ പ്രകടനങ്ങള്‍ക്ക് പറ്റിയ ഒരു നിര്‍വചനം നമ്മുടെ കൈയിലില്ല. പിന്നെ ഈയുള്ളവന്‍ എന്ന ചിന്ന പുലി. പൂച്ച മൂത്ത് പുലിയായതെന്നും മറ്റും ശത്രുക്കള് പറയുന്നതു നിങ്ങളൊന്നും വിശ്വസിക്കരുത്. ഇച്ചിരി വലത്തോട്ട്, പിന്നെ ലേശം ഇടത്തോട്ടു, കൊറച്ചൊക്കെ നേരെ. ഓ അങ്ങനെയൊക്കെ അങ്ങ് പോയി. പിന്നെ ഒരു പെണ്‍ പുലി ഉണ്ട് കേട്ടോ!!! പുലി എന്ന് വിളിച്ചു കൂടെന്കിലും പൂച്ച എന്നൊക്കെ ധൈര്യമായിട്ട് വിളിക്കാം. അങ്ങനെ ഞങ്ങള് നാല് പുലികളാണ്. പിന്നെ ഒരു അളിയന്‍ പുലി !!!%&$$ ഇക്കണ്ടതും കേട്ടതും ഒന്നും പുലിയെ അല്ല. അത് ഒരു ഒന്നൊന്നര പുലിയാണ്... വെല്ല്യ...പുള്ളി പുലി.

അപ്പൊ പറഞ്ഞു വന്നത്എന്താച്ച ...അടിയാണ് അത് കൊണ്ടൊക്കെ തന്നെ മൂട്ടോളി യിലെ പ്രാദേശിക വാര്‍ത്തകളെയും സമകാലീന പുലികളെയും പറ്റി ഒരു ലൈവ് അപ് ഡേറ്റ് അന്ന് ഇല്ലായിരുന്നു.

അപ്പോള്‍ ഇവിടെ മുരളി മെസ്ത്രിയുടെ അസിസ്റ്റന്റ് പോസ്റ്റില്‍ കാര്പെന്റെര്‍ ആണ് ബാഹു എന്ന് മനസ്സിലായി.

"ലേശം രണ്ട് ഇന്ജ് ആണി വേണം"

മുരളി മേസ്ത്രി അത് പറഞ്ഞപ്പോളാണ് ദീര്‍ഘകാല ഇടവേളയ്ക്കു ശേഷമുള്ള കൂടി കാഴ്ചാ സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടത്.

(തുടരണം എന്നാണ് മോഹം)

Thursday, July 31, 2008

ഈ സൗദി മലയാളിയുടെ ഒരു കാര്യം...!!!

ഈ മലയാളിയുടെ ഒരു കാര്യം. പ്രത്യേകിച്ച് സൗദി മലയാളിയുടെ. ഇവടെ എത്തി കുറച്ചങ്ങോട്ട് കഴിഞ്ഞാല്‍ പിന്നെ ഭാഷ കൊണ്ടു "മലയറബി" ആകും സത്യമായിട്ടും .....

ഈ തമിഴരെ കണ്ടിട്ടില്ലേ !!!
"നീ ടിഫിന്‍ സാപ്പിട്ടാച്ചോ ?
"നീങ്ക സൊന്നതു രയ്ട്ട് സര്‍ !! ബട്ട് കൊഞ്ചം ഡിഫികല്റ്റ് !!
മുക്കിനും മൂലക്കും ആങ്കലെയം കയറ്റും ആ തമ്പി മാര്.
ഈ കണക്കിനാണ് നമ്മള്‍ സൗദി മലയാളികളും .... "മലയറബി" ആവുന്നത് .
"ഡേ ... തല്ലാജ കാലി ആണ ല്ല് പോയി ചിക്കന്‍ വാങ്ങി വാടേ....!!
ഒരു കൊല്ലം കാരന്‍........
( തല്ലാജ എന്നാല്‍ ഫ്രിഡ്ജ്‌ )
"ഓന്‍ തോറക്കട്ടെ ഇപ്പ സല കയിഞ്ഞല്ലേ ഇള്ളൂ .... ഇന്ക് മക്സലേല്‍ പോവാണ്ട് ...അപ്പം മാങ്ങാം" .....
ദാണ്ടെ ...മലപ്പുറം കാരന്‍......
(ലോണ്ട്രി ആണ് മക്സല )
അങ്ങനെ..അങ്ങനെ ...എന്തരു ..തിരോന്ദ്രവും ... കൊല്ലം ഫാഷ ക്കാരും , നമ്മ കൊച്ചിയും പിന്നെ ഓന്റെ കൊയിക്കൊടും ..ഞാളെ ബടെര ... വടകരയും ഒക്കെ ചേര്‍ന്ന് "ജില്ല ഭേതമില്ലാതെ സോദരത്തോടെ" ഇവിടെ വാഴുന്നതിനിടക്ക് പുട്ടിനു തേങ്ങ ഇടുംപോലെ അറബി അറിയാതെ കേറി പോവുന്നതിനു അവരെ കുറ്റം പറയരുത് മാഷേ ... കാരണം ചുറ്റിനും കടല് പോലെ അറബി മാത്രമാണ് .
ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയുന്നവന്‍ ആറുമാസം സൗദി കഫീലിന്റെ കൂടെ പണിയെടുത്തു കഴിഞ്ഞാല്‍ പിന്നെ.....
ദാറ്റ് നോ ഗുഡ് ...
ഐ നോ ഫുലൂസ് ....
സൊ ഐ ഫുഡ് മുഷ്കില്‍
...
എന്നൊക്കെ കഫീലെട്ടനോട് കീര്‍ത്തനം അറിയാതെ കരഞ്ഞു ചൊല്ലി പഠിച്ചു പോയാല്‍ പിന്നെ നാട്ടില്‍ ചെന്നാലും നമ്മുടെ ബാലഷ്ണന്‍ വൈദ്യര് ഭാഷ ഒന്നു പരിഷ്കരിച്ചു കാലിനു മുറിവ് പറ്റി വന്നവനോട്‌ "ഡീപ് റൂം ആണോ ?#&% ???" എന്ന് ചോദിച്ചത് പോലെ പറഞ്ഞു പോവും. കുറ്റം പറയരുത് സഹോദരാ .....
ഈയുള്ളവന്‍ തന്നെ നാട്ടില്‍ പോയപ്പോള്‍ ഇച്ചിരി പച്ചമുളകും തക്കാളിയും വാങ്ങിയിട്ട് ...
"ലേശം വല്ല്യ കീസ് താ മോനേ സുകു ഇതു വണ്ടിയില്‍ തൂക്കി ഇടണ്ടേ ?" എന്ന് ചോദിച്ചപ്പോള്‍ !!!
"മോനേ... ങ്ങളെ... അറബി അബടെ കാച്ചിയാ.. മതി ... ഒരുത്തന്‍ (മ്മടെ കോവാലന്‍ ബൈജു - റിയാദിലെ സുല്‍ത്താന്‍ !!) ഇപ്പം കൂസ് ചോദിച്ചതെ ഉള്ളു !!!!! കവറ് വേണേ വലുത് തരാം "....
അല്ല കീസിനു പണ്ടു ഞാന്‍ "കീസ്" എന്ന് തന്നെയല്ലേ പറഞ്ഞിരുന്നത് ??!! അതോ കവറ് ആയിരുന്നോ ? എത്ര ആലോചിച്ചിട്ടും സങ്കതി അങ്ങോട്ട് ദഹിക്കുന്നില്ല ....
എന്റെ പൊന്നു സുകുവേ ... നിന്റെ ഈ കൂസ് പ്രയോഗം ഇച്ചിരി കടന്നു പോയി . നിന്‍റെ വണ്ടിയില്‍ നിന്നു വീണു പൊട്ടിയ പല്ലിന്റെ (അങ്ങനെ ആണ് പുള്ളി പറയുന്നതു. കാംബറത്തു കാവിലെ തറ സമയത്തു നടന്ന ഒരു അനിഷ്ടസംഭവത്തിന്റെ ബാക്കി ശേഷിപ്പ് എന്നും സംസാരം ഉണ്ട്) ബാക്കി കൂടി എടുത്തേനെ അങ്ങ് സൌദിയില്‍ വല്ല കാട്ടറബി യോട് ആണ് മൊഴിഞ്ഞതെങ്കില്‍.....

കഴിഞ്ഞ വര്‍ഷം എന്‍റെ ഭാര്യയുടെ നാട്ടുകാരനും സര്‍വോപരി അവളെ പഠിപ്പിച്ച ഒരു മാഷുടെ മകനുമായ (അങ്ങനെ ഒരു തെറ്റ് മാത്രമെ ആ അധ്യാപകന്‍ ചെയ്തിട്ടുള്ളൂ ) ഒരു കക്ഷി ദീര്‍ഘകാലത്തെ ബഹറിന്‍ ജീവിതത്തിനു ശേഷം സൌദിയില്‍ ജോലി കിട്ടി വന്നു. "ഈശ്വരാ .. ഇവനിത് എന്ത് പറ്റി .. നല്ല പയ്യനായിരുന്നല്ലോ ?" എന്നൊക്കെ ഞാനും ഓര്ത്തു പോയി ഭാര്യാസമേതം, കക്ഷിയെ വീട്ടിലേക്ക് വിളിക്കാന്‍ വേണ്ടി പുറപ്പെട്ടപ്പോള്‍. മാസം നല്ലൊരു തുക അധികം തടയും കീശയില്‍ എന്ന് പുള്ളി പറഞ്ഞപ്പോള്‍ ഞാനും ആ സഹാസത്തെ ശരിവച്ചു. എങ്കിലും മകനെ . മതിലുകളില്ലാത്ത ബഹറുകളുടെ നാട്ടില്‍നിന്നു വരുമ്പോള്‍ ...ബന്ധനം ...ബന്ധനം .... തന്നെ..... എന്നൊന്ന് ഓര്‍ത്തു പോയി ഞാന്‍. പണ്ടു നമ്മുടെ "ഹുണ്ടി " (എന്‍റെ രണ്ടാം സൃഷ്ടി വായിക്കുക ) പേടിപ്പിച്ച പോലെ അല്ലെങ്കിലും മൊത്തം കാലാവസ്ഥ ഒരല്പം ലൈറ്റ് ആയി ധരിപ്പിച്ചു ഞാന്‍ .
അപ്പോഴേ ഇഞ്ചി കടിച്ച മറ്റവന്റെ ഒരു ഭാവം ആ മുഖത്ത് കണ്ടോ ? അതോ കിട്ടുന്ന കാശിന്റെ കാര്യം ഓര്‍ത്തപ്പോള്‍ പിന്നെ മറ്റൊന്നും ..... ആ പോട്ടെ ......
അതെന്തായാലും ആശാന്‍ ഒരാഴ്ച കഴിഞ്ഞു വെള്ളിയാഴ്ച ഉച്ചക്ക് ഞാന്‍ പറഞ്ഞു കൊടുത്ത കൈരളി ഹോട്ടല്‍ തിരഞ്ഞു ഇറങ്ങി. നല്ല ഭക്ഷണം അളവ് പരിമിതികള്‍ ഒന്നുമില്ലാതെ ആസ്വദിച്ചു കഴിക്കുക എന്നതാണ് തന്റെ ജീവിത ലക്ഷ്യം തന്നെ എന്ന് പുള്ളി വ്യക്തമാക്കിയപ്പോളാണ് തമ്മില്‍ ഭേതം തൊമ്മന്‍ കൈരളി ഞാന്‍ സൂചിപ്പിച്ചത് .
ആശാന്‍ റോഡില്‍ ഇറങ്ങിയപ്പോള്‍ തന്നെ അധികം ആളെയും തുറന്ന കടകളും ഒന്നും കണ്ടില്ല ... ഓ വെള്ളിയല്ലേ ...എന്ന് സമാധാനിച്ചു .... കുറെ അലഞ്ഞിട്ടും "കൈരളി " കാണാതെ വന്നപ്പോള്‍ ...അതാ ഒരു മലയാളി വരുന്നു ...കാര്യം പറഞ്ഞു..
അങ്ങേരു തിരിഞ്ഞു നിന്നു കൈ ചൂണ്ടി....
"ദാ... സീധാ ... പോവ‌ാ.... ആദ്യം കാണുന്ന "കബിനയുടെ" അടുത്ത് നിന്നു യെമിന്‍ ...അപ്പോള്‍ ഒരു ഇഷാര കാണാം .. അബുടുന്നു വലത്തോട്ട് പോയാല്‍ ഒരു മലയാളി ബാക്കാല ഉണ്ട് ...അതിനോട് ചേര്‍ന്ന് ഒരു മക്സലയും . മക്സല കഴിഞ്ഞു ആദ്യത്തെ ഗല്ലി വഴി ഇടത്തോട്ടു ചെന്നാ ഒരു ഇഷാര കൂടി കാണും . ഇഷാര യില്‍ നിന്നു വലത്തോട്ട് തന്നെ പോയാല്‍ ഒരു മക്തബ് അക്കാരി കാണാം ..പിന്നെ ഒന്നും നോക്കണ്ട ... അവിടെ ആരോട് ചോദിച്ചാലും പറഞ്ഞു തരും !! എന്താ ഊണ് കഴിക്കാന്‍ പോകാനാണോ?? !!!#%&
അല്ല പൊറാട്ടക്കു മാവു കുഴക്ക്യാന്‍ എന്ന് നമ്മുടെ കൂട്ടുകാരന്‍ പറഞ്ഞില്ല ......വയറ്റില്‍ പന്തം കത്തുംബോഴാണ് .... (ഇതാണ് നമ്മുടെ മലയാളികളുടെ ഒരു ഗുണം . എണ്ണ തേച്ചു കുളിമുറിയിലേക്ക് പോവുമ്പോള്‍ ചോദിക്കും !! "കുളിക്കാന്‍ പോവ്‌ാണോ ?")എന്‍റെ കര്‍ത്താവെ ... ഈ പറഞ്ഞ സ്ഥലങ്ങളും ലാന്‍ഡ്‌ മാര്‍ക്കും എല്ലാം ഏതാണ്‌? അല്ലെങ്കില്‍ ഏത് ഭാഷ ? അതറിഞ്ഞിട്ടു വേണമല്ലോ രൈട്ട് ലെഫ്റ്റ് എല്ലാം തിരിയാന്‍ . എന്തായാലും കൂടുതല്‍ ചോദിച്ചു നമ്മുടെ "മലയ അറബിയെ " കൂട്ടുകാരന്‍ വിഷമിപ്പിച്ചില്ല . എങ്ങനെയോ കറങ്ങി തിരിഞ്ഞു കണ്ടു പഠിച്ചു ?

ഊണ് കഴിച്ചു ആശാന്‍ എന്നെ വിളിച്ചു മെമ്മറി യില്‍ ഫീഡ് ചെയ്തു വച്ച ചില മലയ അറബി സൂക്തങ്ങളെ കുറിച്ചറിയാന്‍ !!!!
******
അനിയാ .... നീ ഇതു കേള് .....
കബിന = ടെലിഫോണ്‍ ക്യാബിന്‍ .
യെമിന്‍ = വലത്തോട്ട് തിരിയു ....
ഇഷാര = ട്രാഫിക് സിഗ്നല്‍ ....
ബക്കാല = കോള്‍ഡ് സ്റ്റോര്‍ ....
മക്സല = ലോണ്ട്രി
മക്തബ് അക്കാരി = റിയല്‍ എസ്റ്റേറ്റ്‌ ഓഫീസ്
ഇനി കേള്‍ക്കുന്നത് അപ്പപ്പോള്‍ കൊറിച്ചു വെയ്!!! എന്നിട്ട് എന്നെ വിളി .....

**********
ഈയുള്ളവന്‍ അവിടെ നിന്നു പോന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു ബഹറിനില്‍ വന്നു എന്റെ സൗദി നിര്‍മിത ഇംഗ്ലീഷ് കാച്ചി മറ്റുള്ളവരെ അമ്പരപ്പിച്ചു കൊണ്ടും അവരുടെ സഹതാപം ഏറ്റു വാങ്ങിയും കഴിയ്മ്പോള്‍ കഴിഞ്ഞ ദിവസം സൌദിയില്‍ നിന്നു ഒരു ഫോണ്‍ ... നോക്കിയപ്പോള്‍ നമ്മുടെ ഭാര്യയുടെ നാട്ടുകാരന്‍ തന്നെ....
ഹല്ലോ ...... (ഞാന്‍ )
അസ്സലാം അലൈക്കും ......#$&* (ലവന്‍ മലയ അറബി ആയി )
അലൈക്കും ...!!?? അസ്സലാം ....?
ഇതെവിടുന്നാ ...വിളിക്കുന്നെ ... (ഞാന്‍ )
അടുത്തുള്ള ഒരു കബിന യില്‍ നിന്നാണ് .......$#%&**%
മതി അനിയാ .... സ്രാഷ്ടാങ്കം പ്രണമിചിരിക്കുന്നു........ സപോകന്‍ ഇംഗ്ലീഷ് ന്‍റെ ബുക്ക് ഇവിടെ എവിടെ കിട്ടും അനിയാ .... (ഞാന്‍ )
അവന്റെ ചിരി ഫോണിനു അപ്പുറം ഈ ബഹറിന്‍ മുഴുവന്‍ കേട്ടോ ??

Saturday, July 19, 2008

ഞാന്‍ അറിഞ്ഞ ഗള്‍ഫ് -3

വേലായുധേട്ടന്റെ വണ്ടിയില്‍ കച്ചറ കുറച്ചുണ്ടായിരുന്നെങ്കില്‍ ഇതു പൂര പറമ്പ്. !!!!???? ടിഷ്യു പേപ്പര്‍ ചുരുട്ടി കടലാസ് പന്താക്കി കൂടിയിട്ടത് ഒരു വക. പെപ്സി ടിന്നുകള്‍ ചിതറി ഇട്ടത്, കുറെ ചോക്കലേറ്റ് ബാക്കിയിരുപ്പുകള്‍ , കുമ്പളങ്ങയുടെ വിത്ത് പോലത്തെ എന്തോ സാധനം കൊറിച്ചു തിന്നത്, (കടല കിട്ടില്ലേ ഇവിടെ ?) അങ്ങനെ... അങ്ങനെ ഒരു ആക്രിക്കച്ചവടം ലൈന്‍ .... അവന്റെ സീറ്റ് ബാക്ക് സീറ്റിനോളം പിന്നോട്ടാക്കി വച്ചിട്ടുണ്ട് . ഇത്രയും എന്റെ ക്യാമറയുടെ ഫസ്റ്റ് ഷോട്ട് . കണ്ണാടിക്കു മേലെ ഒരു മുത്ത്‌ മാല നീണ്ട വാലോടെ തൂക്കി ഇട്ടിരിക്കുന്നു. ഒരു മുത്തു മാല കൈയിലിട്ടു രുദ്രാക്ഷം പോലെ തെരുപ്പിടിപ്പിക്കുന്നു .

ഇടത്തെ കാല് മടക്കിവച്ച് ബാക്കിയുള്ള ഒരു കാലും ഒരു കൈയ്യും കൊണ്ടു നമ്മുടെ " മരണക്കിണറില്‍ " വണ്ടിയോടിക്കുന്ന സെറ്റ് അപ്പില്‍ ആശാന്‍ കീറുകയാണ്‌.

നമ്മള് നാട്ടില്‍ കണ്ട എമണ്ടന്‍ സ്പീഡ് ഒരു തൊണ്ണൂറു വരെയൊക്കെ ആണ്. ഇതു സ്പീഡോമീറെര്‍ ശരിയാണെങ്കില്‍ നൂറ്റി നാല്പതില്‍ ആണ് കീച്ചുന്നത്. പട്ടര്പാലം വണ്ടി N T C (ഞാന്‍ ജനിക്കുന്നതിനും മുന്പ് ഉണ്ടായവന്‍) ടോപ്പ് ഗിയര്‍ ഇട്ടപോലെ മൊത്തം ഒരു തരിപ്പ് അനുഭവപ്പെട്ടു തുടങ്ങി. മൂട് സീറ്റില്‍ ഉറപ്പിക്കാതെ കയ്യില്‍ ബലം കൊടുത്തു രാമ....രാമ.... ജപിച്ചു ഞാനും ഇരുന്നു.

"യുവര്‍ ...ബാസ്പോട്ട്? !!! ## %%

എന്റെ ഫയലിലേക്ക് നോക്കി അവന്‍ മൊഴിഞ്ഞു ...
അത് വാങ്ങി അവന്‍ നെഞ്ചത്തെ കീശയില്‍ തിരുകി ...

"യുവര്‍...#$#%**% ....

സര്‍ട്ടിഫിക്കറ്റ് ആണ് അവന്‍ ചോദിച്ചതെന്ന് കഥകളി കണ്ടു ഞാന്‍ മനസ്സിലാക്കി !!! കൊടുത്ത പാടെ അതിന്റെ പിന്നാമ്പുറത്ത് സൌദിയുടെ രണ്ടു വാളും പനയും ഒട്ടിചിട്ടുണ്ടെന്നു കക്ഷി ഉറപ്പാക്കി .... പിന്നെ നാലാക്കി മടക്കി വെള്ള നൈറ്റിയുടെ കാലിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു ......

%$&...???!!!%%%.....&#%.... ????

എന്റെ പറശിനിക്കടവ് മുത്തപ്പാ ..... അത് പോയി...... എന്‍റെ സകല കണ്ട്രോളും പോയി .. മുടിയാനായിട്ട് ഇവന്റെ ഭാഷയും നമ്മള്‍ക്ക് വശമില്ലല്ലോ ??? അല്ല ഇനി വശമുണ്ടായിട്ടു തന്നെ എന്ത് രക്ഷ ...എന്നൊക്കെ ഓര്‍ത്ത് ഞാന്‍ ഇരിക്കെ ഇരുട്ടടി പോലെ ആ ഭീകര സത്യം അവന്‍ മൊഴിഞ്ഞു...

"മി യുവര്‍ സ്ബോന്സര്‍ ..... %#&***"

"യു കാള്‍ കഫീല്‍ ..." (അറബി നാമം)
ഈശ്വരാ .....ഇവനോ .....

"യു ബ്രിംഗ്..ഗുഡ് ബ്രൊജക്ട്.... ഡൂ...ഗുഡ് ....വര്‍ക്ക് ..ഐ ..ഹാപ്പി...%&#*!!"

(അത് ശരി ഇപ്പോള്‍ പണിയൊന്നും ഇല്ലേ ? അത് കണ്ടപ്പോളേ തോന്നി. ഈയുള്ളവന്‍ പണി പിടിച്ചു ഗുഡ് വര്‍ക്ക് ചെയ്തു കാശുണ്ടാക്കി തരണം. അതെന്തെടപടാണ് മാഷേ ??? നാട്ടിലാരും പണി താരത്തെ ശരിക്കും "പണി " കിട്ടി തുടങ്ങിയപ്പോളാണ് ഇങ്ങോട്ട് കെട്ടിയെടുത്തത്. മാസം പണിയെടുത്തു കിട്ടുന്നത് നന്ദി പൂര്‍വ്വം വാങ്ങി കഞ്ഞി കുടിക്കാലോ എന്ന് നിരീച്ചിട്ട്‌. നീ മിക്കവാറും ഹാപ്പി ആകും എന്റെ പൊന്നു "കഫീലെട്ടാ ..." എന്നൊക്കെ മനസ്സില്‍ പറഞ്ഞു ഞാന്‍ ഇരുന്നു . എന്ത് ചെയ്യാം നമ്മുടെ ആധാരവും ജാതകവും ആശാന്റെ രണ്ടു കീശയില്‍ വിശ്രമിക്കുകയല്ലേ ??!!!)
മടക്ക ടിക്കെറ്റ് ഇരന്നെങ്കിലും ഉണ്ടാക്കി കൊടുത്താല്‍ പാവം പൊയ്ക്കോട്ടേ എന്ന് കരുതി ജയില്‍ മോചിതനക്കുമോ ? അല്ലെങ്കില്‍ നാട്ടീന്ന് ഒരു കമ്പി വരുത്തി ഒരു പരോള്‍ ആയെങ്കിലും തടി തപ്പനോക്കുമോ ? എവടെ ? നല്ലൊരു എലിയെ കിട്ടിയ മാര്‍ജാരന്റെ പാല്പുഞ്ഞിരി തെളിഞ്ഞു നില്‍ക്കുന്നില്ലേ നമ്മുടെ ആശാന്റെ മുഖത്ത് ?

അസ്സലാം അലൈക്കും എന്റെ പൊന്നു കഫീലെട്ടാ .......

അടിയന്റെ ഭാവി ചേട്ടന്റെ രണ്ടു കീശകളിലാണ്‌ .......

Thursday, July 17, 2008

ഞാന്‍ അറിഞ്ഞ ഗള്‍ഫ്- 2

ഒരു തെരുവില്‍ അവന്റെ വണ്ടി നിര്‍ത്തി. കൂടെ ഉണ്ടായിരുന്നവരെല്ലാം ഇറങ്ങുന്നത് കണ്ടപ്പോള്‍ ഇതു തന്നെ ദമാം എന്ന് ഉറപ്പിച്ചു. നേരം ശരിക്കും വെളുത്തിരുന്നില്ല. തണുപ്പും മഞ്ഞിന്റെ നനവും ഉണ്ടായിരുന്നു എനിക്ക് പുതിയതായ ആ നഗരത്തിന്. S.T.D, I.S.D Local Call എന്നെഴുതിയ കണ്ണാടി ചില്ലിട്ട മുറികളൊന്നും കണ്ടില്ല എവിടെയും. ഞാന്‍ ജനിച്ച എന്റെ മണ്ണില്‍ നിന്നും ഒരു പാടു ദൂരെ ആദ്യമായി ഒറ്റയ്ക്ക് നില്‍കുമ്പോള്‍ എന്തോ ഒരു വല്ലായ്മ, ഒരു സങ്കടം, എന്തൊക്കെയോ എന്നെ വേട്ടയാടി. ഏതൊരു ശരാശരി നാട്ടിന്‍പുറത്ത്‌ കാരന്‍ മലയാളിയേയും പോലെ. ഏതാണ്ട് വിജനം എന്ന് തോന്നാവുന്ന കടകളെല്ലാം അടച്ചിട്ട തെരുവില്‍ ചുറ്റിത്തിരിഞ്ഞ എന്നെകണ്ടു ഒരാള്‍ അടുത്ത് വന്നു. സംസാരത്തില്‍ നിന്നു മലയാളി ആണെന്ന് മനസ്സിലായി.

"ഹുണ്ടി ചെയ്യണോ ?" കക്ഷി ചോദിച്ചു.

% * $ @ * ഞാനൊന്നു ഞെട്ടി!!!! ... ചുറ്റും ആരുമില്ല താനും. സത്യം!!??? എന്റെ മുഖത്തെ സ്പെല്ലിംഗ് മിസ്റെക്ക് കണ്ടു ഫോണ്‍ ചെയ്യണോ എന്നാണ് ചോദിച്ചത് എന്ന് ആ "മാന്യന്‍" വിശദമാക്കി. എന്റെ ശ്വാസം നേരെ വീണു. ഒപ്പം ആശ്വാസവും . ഞാന്‍ കാര്യമെല്ലാം പറഞ്ഞു . വേലായുധേട്ടന്റെയും എന്റെ അറബിയുടെതെന്നു പറഞ്ഞു ഇങ്ങോട്ട് പോരുന്ന അവസാന നിമിഷങ്ങളില്‍ എജന്റ്റ് തന്നുവിട്ട ഫോണ്‍ നമ്പറും കൊടുത്തു പിന്നാലെ നടന്നു. (ഏജന്റുമാര്‍ അവസാന നിമിഷം വരെ കമ്പനിയുടെ ഫോണ്‍ നമ്പര്‍ തരാത്തതിന്റെ കളി പിന്നീട് മനസ്സിലായി . വായിച്ചു പോകുമ്പോള്‍ താങ്ങള്‍ക്കും വഴിയേ മനസ്സിലാകും. ) ഒരു പഴയ രണ്ടു നില ബില്‍ഡിംഗ്‌ന്റെ മുകളിലെ ഒരു മുറിയിലെക്കാന് കൂട്ടി കൊണ്ടു പോയത്. അവിടെ വച്ചാണ് ഇതു നാട്ടിലേക്കു ഒരു നമ്പര്‍ ടു പരിപാടിയില്‍ കുറഞ്ഞ ചിലവില്‍ വിളിക്കാനുള്ള ഏര്‍പ്പാട് ആണെന്നും അതിന്റെ സൌദിയിലെ ശാസ്ത്രനാമം ആണ് ഹുണ്ടിഎന്നും മനസ്സിലായത്. മാത്രമല്ല "ഹുണ്ടി "ചെയ്താലേ അറബിയെ വിളിക്കാനും എന്റെ കാര്യം സംസാരിക്കാനും പുള്ളി തയ്യാറാവൂ എന്നും ഒരു ലൈനില്‍ ആയി സംസാരം. നമുക്കു അറബി അറിയില്ലല്ലോ ? ബോംബെയിലെ ഓപ്പറേറ്റര്‍ " നമ്പര്‍ ബോലോ " എന്ന് മൊഴിഞ്ഞു ... മിനിമം സമയം അര മണിക്കൂര്‍ .. ഇന്നു വന്ന ഞാന്‍ എന്ത് വിശേഷം പറയാന്‍? ഇവിടെ എത്തി... കുഴപ്പമില്ല... യാത്രാവിവരണം മുഴുവന്‍ പറഞ്ഞിട്ടും പത്തു മിനുട്ടിനപ്പുറം പോയില്ല ബാക്കി കാശു വെയിസ്റ്റ്. അത് കഴിഞ്ഞു ആശാന്‍ ഞാന്‍ പറഞ്ഞ നമ്പര്‍ എല്ലാം മാറി മാറി കുത്തി. ആരും എടുക്കുന്നില്ല. എന്റെ നെഞ്ഞിടിപ്പ്‌ കൂടി. ഒടുവില്‍ ലൈന്‍ കിട്ടി. നമ്മുടെ "ഹുണ്ടി" അറബിയില്‍ സംസാരിക്കുന്നത് കൌതുകത്തോടെയും ആകാംഷയോടെയും ഞാന്‍ നോക്കി നിന്നു.

"ഇയാളെപ്പറ്റി ഒന്നും അറബിക്ക് അറിയില്ല !!!" അങ്ങേര്‍ക്കു ഇപ്പോള്‍ ഒരു "ഇന്ജിനീര്" വരാനുമില്ല !!! .

ഹുണ്ടി ഇങ്ങനെ മൊഴിഞ്ഞപ്പോള്‍ എന്റെ ഉള്ള കാറ്റും പോയി. ഇനി വേലായുധേട്ടന്‍ തന്നെ ശരണം. എനിക്ക് ആകെ ഇവിടെ ഉള്ള ആള്. കോബാറില്‍ കടകളില്‍ പച്ചക്കറി സപ്ലൈ ചെയുന്ന ബിസിനസ്സ് ആണ്. ഞാനും ഞങ്ങളെല്ലാവരും തന്നെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആള്‍. ബുദ്ടിമുട്ടിക്കണ്ട എന്ന് കരുതി കമ്പനിയെ പറ്റി ആരായനോന്നും പറഞ്ഞിരുന്നില്ല പുള്ളിയോട്. അതെന്തായാലും അടിയായി. കടയില്‍ വിളിച്ചു കിട്ടിയില്ല. അടുത്ത നമ്പറില്‍ ഒരു ഗോപിയേട്ടന്‍ ഫോണ്‍ എടുത്തു. ( പിന്നീട് വളരെ കാലം എന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം.) വന്നു നില്ക്കുന്ന സ്ഥലവും മറ്റും എനിക്കറിയാവുന്ന തരത്തില്‍ പറഞ്ഞു . ബാക്കി ഹുണ്ടി പറഞ്ഞു. എന്റെ കൈയിലുള്ള രണ്ടു റിയാല്‍ ഒഴിച്ച് ബാക്കിയും ഡോളറും എല്ലാം സേവന ഫീസ് ആയി ഹുണ്ടി നന്ദി പൂര്‍വ്വം കൈപ്പറ്റി. പിന്നെ ഈ നാടിനെ പറ്റിയും അറബികളെ പറ്റിയും ആശാന് കഴിയുന്ന രീതിയിലൊക്കെ പേടിപ്പിച്ചും തന്നു. കുറ്റം പറയരുതല്ലോ കൂട്ടി കൊണ്ടു വന്നിടത്ത് തന്നെ ഉപേക്ഷിച്ചു... അല്ല കൊണ്ടു ചെന്നാക്കി . ഞാന്‍ എന്റെ വേലായുധേട്ടനെയും കാത്തു പെട്ടിയും തൂക്കി നിന്നു.

റംസാന്‍ കാലമാണ് പുറത്തു വച്ചു ഉമിനീര് പോലും ഇറക്കരുത് എന്നും "ഹുണ്ടി ഭീഷണിയില്‍ ഉണ്ടായിരുന്നു . വിശന്നു കുടല് കരിയുന്ന മണം ഞാന്‍ അറിഞ്ഞു. വീട്ടിലിരുന്നു പുട്ടും കടലയും തിന്നുന്നത്‌ ഓര്‍ത്തപ്പോള്‍ പിന്നെയും കണ്ണ് നിറഞ്ഞോ? എന്തോ?
N B:

(എന്നെ ഈ അറബി നാട്ടില്‍ ആദ്യം പറ്റിച്ചത് നമ്മുടെ "ഹുണ്ടി "എന്ന മലയാളി ആണ് എന്ന് അധികം വൈകാതെ തന്നെ മനസ്സിലായി ഈയുള്ളവന്.)
ഒരു തിളങ്ങുന്ന നീല നിറത്തിലുള്ള ചെറിയ കാറിലാണ് വേലായുധേട്ടന്‍ വന്നത്. പുള്ളി എന്നെ ദൂരെ നിന്നെ കണ്ടിരുന്നു എന്നുതോന്നുന്നു. ഇറങ്ങി വന്നു കൈ പിടിച്ചപ്പോള്‍ ഒരു വല്ലാത്ത വികാരം. അന്യനാട്ടില്‍ ഇങ്ങനെ ഒരവസ്ഥയില്‍ വേണ്ടപെട്ടവരെ കാണുമ്പൊള്‍ തോന്നിയതെന്താണെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. പെട്ടിയും പ്രമാണങ്ങളുമായി ഞാന്‍ കയറി ഇരുന്നു. നീല തിളക്കം ദൂരെ നിന്നു നോക്കുമ്പോള്‍ മാത്രമെ ഉള്ളൂ. സ്ടിയറിങ്ങില്‍ TOYOTA എന്ന് എഴുതിയിരിക്കുന്നു. കുറെ വയറെല്ലാംതൂങ്ങി കിടപ്പുണ്ട്. വണ്ടിയില്‍ കുറെ കച്ചട എല്ലാം ഉണ്ട് താനും. എങ്കിലും ആകെ മൊത്തം കുഴപ്പമില്ല. ഒരു കാര്യം ബോധ്യപ്പെട്ടു, നമ്മുടെ നാട്ടിലാണ് 1965 മോഡല്‍ ലാന്‍ഡ്‌ മാസ്റര്‍ ആണെങ്കിലും കുളിപ്പിച്ച് കുറി തൊടീച്ച് കൊണ്ടു നടക്കുന്ന പരിപാടി. പിന്നെ മലയാളികള്‍ക്ക് ഇവിടെ ആരെ കാണിക്കാനാണ് ഈ പവറും പത്രാസും, അതും സ്വന്തം കാര്‍ ആവുമ്പോള്‍. എന്റെ ചിന്തകള്‍ അങ്ങനെയൊക്കെ നമ്മുടെ നീലക്കാറിനെ ന്യായീകരിച്ചുകൊണ്ടിരുന്നു. പറഞ്ഞാല്‍ തീരാത്ത നാട്ടുവിശേഷങ്ങളും വീട്ടുകാര്യങ്ങളുമായി കോബാറിലെ പുള്ളിയുടെ റൂം എത്തിയത് അറിഞ്ഞില്ല.
നമ്മുടെ "ഹുണ്ടി" യുടെതിനെക്കള്‍ വൃത്തിയുള്ള ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലുള്ള ഒരു മുറി തുറന്നു അകത്തു കയറി. മൊത്തം ഇരുട്ട്. കണ്ണൊന്നു ചിമ്മി തുറന്നപ്പോള്‍ സാമാന്യം വലുതാണ് മുറി എന്ന് മനസ്സിലായി . എന്തിനാണാവോ ഈ ജനല്‍ കട്ടിയുള്ള പേപ്പര്‍ ഒട്ടിച്ചു മറച്ചത്? പുള്ളി ബെഡ് ലൈറ്റ് കത്തിച്ചപ്പോള്‍ കാഴ്ച വ്യക്തമായി. ആശുപത്രിയിലെ പോലെ നാല് കട്ടിലുകള്‍ അതിനോട് ചേര്‍ന്നു അനുബന്ധ സാമഗ്രികളും. ഞാനിരിക്കുന്നത് ഭാഗപത്രപ്ര്കാരം വേലായുധേട്ടന്റെ ഓഹരിയില്‍. ആവശ്യത്തിനു സമ്പത്ത് ഈ പ്രവാസം കൊണ്ടു ഉണ്ടാക്കിയിട്ടും ഇങ്ങനെ ഒതുങ്ങി ഇവടെ ജീവിക്കുന്ന പുള്ളിയോട് ആദരവ്‌ കൂടുകയാണ് എനിക്കുണ്ടായത്. എന്തോ ആ ഇരുമ്പ് കട്ടിലുകള് മാത്രം എനിക്കങ്ങു ദഹിച്ചില്ല. (ഒരു ആശുപതി മണം.!!!)

നല്ലൊരു ചായ ഇട്ടു തന്നു, തിന്നാന്‍ ബിസ്കെട്ടും. അപ്പോഴേക്കും പുള്ളിയുടെ റുമില്‍ എല്ലാവരും എഴുനേറ്റു. എനിക്കെന്തോ ആ കൂട്ടായ്മ ഇഷ്ടപ്പെട്ടു. ഒരു മൂന്നു മുറി ഫ്ലാറ്റ് ആണ് അത്. കോബാറില്‍ ഗ്രോസറി നടത്തുന്ന കോയാക്ക ആണ് അവരില്‍ എനിക്ക് കേട്ടറിവുള്ള ഒരാള്‍. നാട്ടില്‍ കുറെ കടകളും ബെക്കറിയും ഉണ്ട് അയാളുടെതായി. പക്ഷെ ഇവടെ ഈ കൂട്ടായ്മയില്‍ എന്ത് ലളിതമായാണ് ജീവിക്കുന്നത്? എനിക്ക് ഇടാനുള്ള ചെരിപ്പും പേസ്റ്റും ബ്രഷും സോപ്പുമെല്ലാം പുള്ളി തന്നെ എടുത്തു തന്നു കടയില്‍നിന്ന്.
എന്‍റെ അറബിയെ കോയാക്ക തന്നെ വിളിച്ചു (ഒരു പാടു നാളായി കട നടത്തുന്ന കക്ഷി പച്ചവെള്ളം പോലെ സംസാരിക്കും അറബിയടക്കം പല ഭാഷകളും) അത് കഴിഞ്ഞാണ്‌ എനിക്ക് ശ്വാസം ശരിക്ക് വീണത്‌. സത്യത്തില്‍ കഴിഞ്ഞ പത്തു ദിവസമായി എന്‍റെ വരവ് പ്രതീക്ഷിക്കുന്നെന്നും വിവരം അറിയിച്ചാല്‍ എയര്‍ പോര്‍ട്ടില്‍ വരാന്‍ ഡ്രൈവറെ ചുമതലപ്പെടുതിയിരുന്നെന്നും അയാള്‍ പറഞ്ഞത്രേ !!!! ഞാനൊന്നു ശരിക്ക് നിവര്‍ന്നു നിന്നത് അപ്പോള്‍ മാത്രമാണ്. (എന്നാലും എന്‍റെ "ഹുണ്ടി" എന്നോടിത് വേണ്ടായിരുന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു) മാത്രമല്ല എനിക്കിത്തിരി വെയിറ്റ് എല്ലാം ഉണ്ടെന്നുള്ള അഭിമാന ബോധതാല്‍ ഞാന്‍ നട്ടെല്ല് ഒന്നുകൂടി നിവര്‍ത്തി. (പക്ഷെ ഏതാനും മണിക്കൂറുകള്‍ മാത്രമെ ആ രണ്ടാമത്തെ നിവരല്‍ ഉണ്ടായിരുന്നു) എന്നെ പിക്ക് ചെയ്യാന്‍ ഉച്ചക്കത്തെ "സല" (നിസ്കാരം) കഴിഞ്ഞു വരും എന്ന് അറിയിച്ചതനുസരിച്ച് എന്നോട് കിടന്നോളാന്‍ പറഞ്ഞു വേലായുധേട്ടന്‍ ചോറും നാടന്‍ കറികളും ഉണ്ടാക്കാന്‍ പോയി. 24 മണിക്കൂറിനു ശേഷം ചോറ് കഴിക്കാന്‍ പോവുന്നത് ഓര്‍ത്ത് എനിക്കപ്പോഴേ വിശപ്പ്‌ ഇരട്ടിയായി . ഫ്ലൈറ്റില്‍ നിന്നു കിട്ടിയ നിവെദ്യചോര്‍ ആയിരുന്നു എന്‍റെ കഴിഞ്ഞ ഒരു ദിവസത്തെ ആകെ ആഹാരം.
പക്ഷെ എന്‍റെ ആശ അസ്ഥാനത്ത് ആക്കി കൊണ്ടു അറബി താഴെ വന്നിട്ടുണ്ടെന്ന് വിവരം കിട്ടി. പെട്ടിയില്‍നിന്നു പാസ്പോര്‍ട്ടും സര്‍ട്ടിഫിക്കറ്റും എടുത്തു ഒരു ഫയലില്‍ ആക്കി കയ്യില്‍ പിടിച്ചു ഞാനും എന്‍റെ ബാക്കിയുള്ള രണ്ടാമത്തെ പെട്ടിയും പിടിച്ചു വേലയുധേട്ടനും താഴോട്ട് ചെന്നു. അറവു കാരന്റെ അടുത്തേക്ക് പോവുന്ന കുഞ്ഞാടിന്റെ ഏതാണ്ടൊരു ഭാവത്തില്‍ ആയിരുന്നു അപ്പോള്‍ ഞാന്‍. "ദാ കിടക്കുന്നു ഒരു വേറൊരു ചപ്പടാച്ചി കാര്‍. അതില്‍ വെള്ള "നൈറ്റി" ഇട്ടു ഒരു എട്ടടി മനുഷ്യന്‍!!!! വേലായുധേട്ടന്റെ വണ്ടി ഇതിലും മെച്ചമയിരുന്നോ??? കാറിന്റെ എരിയലിനു പകരം ഒരു കമ്പി കുത്തിവച്ചതാണ് എന്‍റെ ശ്രദ്ധയില്‍ ആദ്യം പെട്ടത്.
ഇതവന്റെ മന്ദൂബ് (P R O) ആയിരിക്കും. വേലായുധേട്ടന്‍ പതുക്കെ പറഞ്ഞു.
ഞങ്ങളെ കണ്ടു ഒറ്റ ചാട്ടത്തിനു കാറിനു പുറത്തു കടന്നു അറബി . നേരെ വേലായുധേട്ടന്റെ കൈ പിടിച്ചു കുലുക്കി ....
അസ്ലാം അലൈക്കും .... (അറബി)
അലൈക്കും അസ്ലാം ..... (വേല..)
കൈഫ്‌. ........ @ % & * ...... (അറബി)
കോയിസ് ..... & % $ >>>>> (വേല..)
........>>>>>>. ......(അറബി)
.........<<<<<<< .........(വേല..) $ % # ...... ബാക്കി അവര് പറഞ്ഞതൊന്നും എനിക്കും മനസ്സിലായില്ല

അറബി തിരിഞ്ഞു എന്‍റെ കൈ പിടിച്ചു ഒരഞ്ചു മിനിട്ടു കുലുക്കി. ഒട്ടകത്തിന്റെ ഇറച്ചി തിന്നുന്ന ഇവന്മാരുട ശക്തി ഞാന്‍ കൊണ്ടറിഞ്ഞ്‌ ദയനീയമായി അയാളെ നോക്കി. എന്നോട് ചോദിച്ചതിനെല്ലാം വേലായുധേട്ടന്‍ മറുപടിയും പറഞ്ഞു.
ഹൌ ആര്‍ യു ഇന്ജിനീര്‍ ? അറബി എന്നോട് ?? !!!!
വണ്ടിയില്‍ എന്നെ ലോഡ് ചെയ്യുന്നതിന് മുമ്പ്‌ അവന്‍ അങ്ങനെ ചോദിച്ചപ്പോള്‍ എനിക്ക് ആശ്വാസമായി . ഇവന് ആങ്കലെയം അറിയാം!!!! പക്ഷെ അവന്റെ നിഖണ്ടു വിലെ ആകെയുള്ള വകുപ്പുകളില്‍ ഒന്നായിരുന്നു അത് എന്ന് നമ്മള്‍ പിന്നീടല്ലേ അറിഞ്ഞുള്ളു.

Monday, July 14, 2008

ഞാന്‍ അറിഞ്ഞ ഗള്‍ഫ്‌ - 1

1998 ഡിസംബര്‍ മാസത്തിലാണ്‌ ഈയുള്ളവന്‍ സൗദി അറേബ്യ യില്‍ കലുകുതുന്നത് . പുലര്‍ച്ചെ ഏതാണ്ട് ഒന്നര മണിക്ക് എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ അത് പുണ്ണ്യ മാസമായ റംസാന്‍ ഒന്നാണ് എന്നും ഈയുള്ളവന്‍ അറിഞ്ഞിരുന്നില്ല . എജന്റ്റ് പറഞ്ഞു തന്നപോലെ ആരെയും എന്‍റെ പേരെഴുതിയ ബോര്‍ഡ് പിടിച്ചു നില്‍കുന്നതും കണ്ടില്ല . ഒരു നാലു മണിക്കൂര്‍ കഴിഞ്ഞു കാണും , കൈയ്യിലുള്ള പത്തു റിയാലിന്റെയും അത്രയും ഡോളറിന്റെയും ബലത്തില്‍ ഒരു ചായക്ക്യ്‌ ശ്രമിച്ചു . ജീവിതത്തില്‍ ആദ്യമായി കണ്ട അറബികളില്‍ ഒരാളായ ആള്‍ പറഞ്ഞതു അന്ന് മനസ്സിലായില്ലെങ്കിലും ആംഗ്യ ഭാഷയില്‍ ഒരു കാര്യം പിടികിട്ടി . "ഓടെടാ !! മേലില്‍ ഇവിടെ കണ്ടു പോവരുത് !!@ % # . രണ്ടും കല്പിച്ചു കിട്ടിയ പെട്ടിയുമായി പുറത്തു ചാടി . അപ്പോഴാണ് ഒരു കാര്യം അനുഭവപ്പെട്ടത് . നല്ല മരം കോച്ചുന്ന തണുപ്പ് . ഗള്‍ഫിലൊക്കെ ചുട്ടു പൊള്ളുന്ന ചൂടാണ് എന്നാണല്ലോ നമ്മള്‍ കേട്ടത് . ഇതു നമ്മള്‍ ആകെ കണ്ട തണുപ്പുരാജ്യമായ വയനാടിനെക്കളും തണുപ്പ് . പുറത്തു വെള്ള നിറവും മഞ്ഞ നിറവും ഉള്ള ടാക്സികള്‍ കണ്ടു . അതില്‍ ഇരുന്നു ചില കിളവന്‍ സൌദികള്‍ നമ്മുടെ നാട്ടിലെ ബസ്സിന്റെ കിളി "കൊടകര ...കൊടകര.." എന്ന് വിളിച്ച് പറയുമ്പോലെ പല സ്ഥലങ്ങളുടെ പേരു വിളിച്ച് പറയുന്നതിന്‍റെ ഇടയില്‍ ഒരു പേരു തലയില്‍ ഉടക്കി ... "ദമാം ...ദമാം .." എനിക്കിനി അന്നം തരാനുള്ള കമ്പനി ദാമാമിലാണ് . പോയി അവിടെ എത്തി ഫോണ്‍ ചെയ്യാം . പിന്നെ എന്‍റെ ആകെ ഇവിടെ ഉള്ള അടുത്ത ബന്ധു വേലായുധേട്ടന്‍ കോബാറില്‍ ഉണ്ട് . ദമാമില്‍നിന്ന് വലിയ ദൂരത്തല്ല ആ സ്ഥലം . അങ്ങേരു അടുത്തുള്ള കടയിലെ നമ്പര്‍ തന്നിട്ടുണ്ട് ( അന്ന് മൊബൈല്‍ ഒന്നും ഇല്ല ).ഞാനൊരു കൊച്ച് സിവില്‍ "ഇന്ജിനീര് " ആണെന്നുള്ള അഹങ്കാരവും ചേര്‍ന്നപ്പോള്‍ കിഴവന്‍ തുറന്ന വാതിലിനുള്ളിലൂടെ ആ പത്തായ കാറിലേക്ക് ഊളയിട്ടു . പിന്നില്‍ അന്നേ ഒരു കൊച്ചു തടിയനായ ഞാനടക്കം നാലു പേര്‍ ഇരുന്നിട്ടും പന്ത് കളിക്കാനുള്ള സ്ഥലം . പഴയ ഒരു സിനിമയിലെ ഇമ്ബാല അടൂര്‍ ഭാസിയുടെ കാര്‍ പോലത്തെ നമ്മുടെ കെട്ടുവള്ളം പതുക്കെ നീങ്ങി . ഒപ്പം പുറത്തെ റോഡും പാലങ്ങളും കെട്ടിടങ്ങളും കണ്ടു അമ്പരന്നു ഞാനും ഇരുന്നു.

(തുടരും )

Thursday, July 10, 2008

ഞാന്‍ എന്നെ പറ്റി പറയുമ്പോള്‍

"ഞാന്‍ നല്ല സൌഹൃദങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു സാധാരണ മലയാളി". എന്നും ഒരു തനി മലയാളിയായി തന്നെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. "

നേട്ടം?:

എന്‍റെ ഏറ്റവും വലിയ ധനവും ചിലപ്പോഴൊക്കെ ബലഹീനതയും സൌഹൃദങ്ങളാണ്. മനസ്സ് തൊട്ടറിഞ്ഞ ചില സുഹൃത്ബന്ധങ്ങള്‍, ബാല്യകാലം തൊട്ടുള്ള ചില അപൂര്‍വ സൌഹൃദങ്ങള്‍ .... അതെല്ലാം വിലമതിക്കാനാവാതതാണ്.

ആദര്‍ശം:

നിഷ്കാമ കര്‍മം" എന്നത് ഏറ്റവും മഹത്തരം ആണെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയിട്ടില്ലെന്കിലും. ജീവിതത്തില്‍ ശരിയും തെറ്റും ആപേക്ഷികമാണ് ഓരോ വ്യക്തിക്കും എന്ന് വിശ്വസിക്കുന്നു.

നഷ്ടങ്ങള്‍:

ചില നഷ്ടങ്ങള്‍, എത്തിപ്പിടിക്കാന്‍ പറ്റാതെ പോയ ചിലതെല്ലാം, അവ മനസ്സിനെ വല്ലാതെ വേട്ടയാടാറുണ്ട് . ചില കഴിവുകള്‍ എവിടെയോ വച്ചു മറന്നു പോയി...... എങ്കിലും ആകെ മൊത്തം ഒരു പരാജയം ആയിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല...കാരണം ദൈവകൃപയാല്‍ ചെറുതെങ്കിലും ചിലതെല്ലാം നേടാനും ആര്‍ജിക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന വിശ്വാസം തന്നെ.

ആശ്രയം :

ദൈവം മാത്രം .. എന്‍റെയും എന്‍റെ കൊച്ചുകുടുംബത്തിന്റെയും എന്‍റെ അഭ്യുദയകാംഷികളുടെയും പ്രാര്‍ത്ഥന മാത്രമാണെന്റെ ആത്മവിശ്വാസം . എന്റേതെന്നു അവകാശപ്പെടാവുന്ന ചെറിയ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ അതിലെന്‍റെ കഴിവല്ല ദൈവത്തിന്‍റെ കരവിരുതാണ് കൂടുതലും....

വഴിത്തിരിവുകള്‍ :

വേര്‍പാടുകള്‍ ശൂന്യത ചേര്‍ത്തപ്പോള്‍ വഴിത്തിരിവായത്‌ ജീവിതത്തിനു കൂട്ട് കിട്ടിയപ്പോഴായിരുന്നു എന്നത് സത്യം.

ബലഹീനത:

ആരോടും, എന്തിനോടും, ഒന്നിനോടും "ഇല്ല" എന്ന് തീര്‍ത്തു പറയാന്‍ പറ്റാത്തത്.

അഭിമാനവും സന്തോഷവും തോന്നിയത്:

ഈ ലോകത്ത് ഈയുള്ളവന്‍ ജീവിച്ചിരുന്നു എന്നതിന് തെളിവായി ഒരു മകള്‍ പിറന്നപ്പോള്‍ . ആദ്യമായി അവളുടെ മുഖം കണ്ടപ്പോള്‍ വിവരിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത... ആ അനുഭവം. പിന്നെ സ്വന്തം അധ്വാനം കൊണ്ട് ഒരു കൂര പണിതപ്പോള്‍ തോന്നിയ അഭിമാനം.

സങ്കടം:

കണ്‍മുന്‍പില്‍ ഇഷ്ടമുള്ളവരുടെ അല്ലെങ്കില്‍ ഉറ്റവരുടെ തകര്‍ച്ച കാണുമ്പോള്‍ ... മെഴുകുതിരി പോലെ ഉരുകിതീരുന്ന ജീവിതങ്ങള്‍ കാണുമ്പോള്‍ ... സ്വയം നിസ്സഹായത ബോധ്യപ്പെടുമ്പോള്‍.......തെറ്റിദ്ധാരണകളില്‍ ബന്ധങ്ങള്‍ അകന്നു പോവുമ്പോള്‍ , സൌഹൃദങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ....

ഇഷ്ടം:

മറ്റെന്ത്?? മനസ്സ് തുറന്നു ചിരിക്കാന്‍ . ആര്‍ത്തു ചിരിക്കാന്‍ , സുഹൃത്തുക്കളുടെ , ബന്ധങ്ങളുടെ കുടുംബങ്ങളുടെ കൂട്ടായ്മയില്‍ ആര്‍ത്താര്‍ത്തു ചിരിക്കാന്‍ ...... ആ നിമിഷങ്ങള്‍ അയവിറക്കി ഓര്‍ത്തു ചിരിക്കാന്‍ .... ഇന്ന് എന്‍റെയും നമ്മളുടെയും ചിരിയുടെ പ്രഭ മങ്ങിയിരിക്കുന്നു... കാലവും മാറിയിരിക്കുന്നു... പക്ഷെ ഓര്‍ത്തെങ്കിലും ചിരിച്ചേ മതിയാകൂ...എനിക്കും നമ്മള്‍ക്കും ..."ഇത് വെറും ഭ്രാന്തന്റെ സ്വപ്നം... നേര് ചികയുന്ന ഭ്രാന്തന്റെ സ്വപ്നം" എന്ന കവിവാക്യം എന്നെ പോലെ നിങ്ങള്‍ക്കും പറയാന്‍ തോന്നുന്നുവോ

അടിക്കുറിപ്പ്:

ക്ഷമയുടെ "നെല്ലിപ്പലക" കാണാതെ ഇത്രയും എന്നെപറ്റി "എന്‍റെ തോന്ന്യാക്ഷരങ്ങള്‍ " നിങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ നന്ദി.